
നാസിക്: കശ്മീരിലെ ബുദ്ഗാമില്‍ വ്യോമസേനാ ഹെലിക്കോപ്റ്റർ തകര്‍ന്ന് വീണ് വീരമൃത്യു വരിച്ച വൈമാനികന്‍ നൈനാദ് മന്ദാവ്ഗനെയ്ക്ക് രാജ്യത്തിന്റെ ആദരം. മഹാരാഷ്ട്രയിലെ ഗോദാവരി തീരത്ത് പൂര്‍ണ്ണ സൈനിക ബഹുമതിയോടെയാണ് അന്ത്യകർമ്മ ചടങ്ങുകള്‍ നടന്നത്.
വ്യാഴാഴ്ച ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിൽ നൈനാദിന്റെ മൃതദേഹം നാസിക്കിലെത്തിക്കുകയായിരുന്നു. നൈനാദിന്റെ ഭൗതിക ശരീരത്തിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ നിരവധി പേരാണ് നാസിക്കിൽ എത്തിച്ചേർന്നത്. ബുധനാഴ്ചയാണ് ഹെലിക്കോപ്റ്റർ തകര്‍ന്ന് 33കാരനായ നൈനാദ് ഉള്‍പ്പടെ ആറ് പേർ മരിക്കുന്നത്. ഒരു സിവിലിയനും അപകടത്തില്‍ മരിച്ചിരുന്നു.
സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമെന്നായിരുന്നു പ്രാഥമിക വിവരം. രാവിലെ 10.45ഓടെ ഗരേന്ദ് കലാൻ ഗ്രാമത്തിന് സമീപമുള്ള തുറസായ പ്രദേശത്താണ് ഹെലിക്കോപ്റ്റർ തകർന്നു വീണത്. രണ്ടായി പിളർന്ന് താഴെ വീണ ഹെലിക്കോപ്റ്റർ അഗ്നിക്കിരയാവുകയായിരുന്നു.
നാസിക്കിലെ ഭോന്‍സല മിലിട്ടറി സ്‌കൂള്‍, സര്‍വീസസ് പ്രിപ്പറേറ്ററി ഇന്‍സ്റ്റിറ്റ്യൂട്ട് ഔറംഗാബാദ്, എന്‍ഡിഎ അക്കാദമി പൂനെ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയാണ് നൈനാദ് മന്ദാവ്ഗനെ വ്യോമസേനയില്‍ ചേര്‍ന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam