ഓൺലൈൻ തട്ടിപ്പ് വഴി 1000 രൂപ നഷ്ടപ്പെട്ടാൽ കേസ് അന്വേഷണത്തിന് രണ്ടുലക്ഷം രൂപ വരെ ചെലവാകും; പൊലീസ് കമ്മീഷണർ

By Web TeamFirst Published Feb 14, 2020, 6:20 PM IST
Highlights

വർഷം തോറും സൈബർ തട്ടിപ്പ് വർദ്ധിച്ചു വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കമ്മീഷണർ കഴിഞ്ഞ വർഷം ബെംഗളൂരു നഗരത്തിൽ മാത്രം 10000 ഓൺലൈൻ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിയിച്ചു. 

ബെംഗളൂരു: ഓൺലൈൻ തട്ടിപ്പ് വഴി 10000 രൂപ നഷ്ടപ്പെടുകയാണെങ്കിൽ അതിന്റെ കേസ് അന്വേഷണത്തിന് കുറഞ്ഞത് രണ്ടു ലക്ഷം രൂപ വരെ ചെലവാകുമെന്ന് ബെംഗളൂരൂ സിറ്റി പൊലീസ് കമ്മീഷണർ ഭാസ്കർ റാവു. സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഫെഡറേഷൻ ഓഫ് കർണാടക ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷം തോറും സൈബർ തട്ടിപ്പ് വർദ്ധിച്ചു വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കമ്മീഷണർ കഴിഞ്ഞ വർഷം ബെംഗളൂരു നഗരത്തിൽ മാത്രം 10000 ഓൺലൈൻ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിയിച്ചു. 2018ൽ 7000 കേസുകളും 2017ൽ 2000 കേസുകളും ന​ഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി നഗരത്തിൽ എട്ട് സൈബർ ഇക്കണോമിക് ആന്റ് നാർക്കോട്ടിക്സ് പൊലീസ് സ്റ്റേഷനുകളുണ്ടെന്നും കമ്മീഷണർ പറഞ്ഞു.

ബെംഗളൂരുവിൽ മാത്രം രജിസ്റ്റർ‌ ചെയ്യപ്പെട്ട 16,000 ത്തോളം സൈബർ കേസുകളിൽ ഇനിയും അന്വേഷണം നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  2017ൽ നഗരത്തിൽ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചതു മുതലുള്ള കണക്കാണിത്. 2019ൽ ആകെ 1000 കേസുകളിൽ മാത്രമാണ് അന്വേഷണം നടന്നത്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് നഗരത്തിൽ എട്ട് സൈബർ നാർക്കോട്ടിക് സ്റ്റേഷനുകൾ സിഇഎൻ(സിഇഎൻ) നിലവിൽ വന്നത്. സിഇഎൻ സ്റ്റേഷനുകൾ സ്ഥാപിച്ചതോടെ ഈ വർഷം ജനുവരിയിൽ 15 ദിവസം കൊണ്ട് 400ലധികം സൈബർ തട്ടിപ്പ് കേസുകളിൽ അന്വേഷണം പൂർത്തിയായതായി അധികൃതർ അറിയിച്ചു.

click me!