
ബെംഗളൂരു: കർണാടകയിലെ ഹിജാബ് നിരോധനം വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്‌കൂൾ, കോളേജ് കാമ്പസുകളിൽ സംസ്ഥാന സർക്കാരിന്റെ ഹിജാബ് നിരോധനത്തിൽ നിലപാട് വ്യക്തമാക്കി കർണാടക സർക്കാർ. സർക്കാറിന്റെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി ഉത്തരവ് നിലവിൽ സാധുവാണെന്നും അതുകൊണ്ടുതന്നെ ഹിജാബ് നിരോധനം തുടരുമെന്നും കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടത്. ഹർജി പരിഗണിച്ച രണ്ട് ജഡ്ജിമാർ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയതോടെയാണ് വിശാല ബെഞ്ചിന് വിട്ടത്.
ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ ജസ്റ്റിസ് ഹേമന്ത് ഗുപ്ത തള്ളിയപ്പോൾ ജസ്റ്റിസ് സുധാൻഷു ധൂലിയ അനുമതി നൽകി. ലോകമെമ്പാടും ഹിജാബ്, ബുർഖ എന്നിവയ്‌ക്കെതിരെ പ്രക്ഷോഭം നടക്കുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം ചർച്ചാവിഷയമാകുകയും ചെയ്യുന്ന ഒരു സമയത്ത് കർണാടക സർക്കാറിന്റെ തീരുമാനത്തിന് അനുകൂലമായി വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി നാഗേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിശാല ബെഞ്ചിന്റെ വിധിക്കായി കർണാടക സർക്കാർ കാത്തിരിക്കുമെന്നും നാഗേഷ് പറഞ്ഞു.
നിലവിൽ കർണാടക ഹൈക്കോടതി ഉത്തരവ് സാധുവായി തുടരും. അതുകൊണ്ടുതന്നെ സ്‌കൂളുകളിലും കോളേജുകളിലും കർണാടക വിദ്യാഭ്യാസ നിയമത്തിലും റൂളിലും മതചിഹ്നങ്ങൾക്ക് അനുമതിയില്ല. സ്‌കൂളുകളും കോളേജുകളും കർണാടക ഹൈക്കോടതി ഉത്തരവനുസരിച്ച് പ്രവർത്തിക്കുമെന്നും കുട്ടികൾ അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'ഹിജാബ് പല പെണ്‍കുട്ടികള്‍ക്കും പഠിക്കാനുള്ള ടിക്കറ്റ്', ജസ്റ്റിസ് ധൂലിയയുടെ വിധിയുടെ വിശദാംശങ്ങള്‍
ഈ വർഷം ജനുവരിയിൽ ഉഡുപ്പിയിലെ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർഥിനികൾക്ക് ക്ലാസ് മുറികളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. തുടർന്ന് കോളേജ് അധികൃതർക്കെതിരെ പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ പത്രസമ്മേളനം നടത്തി. ഇതിനിടെ ചില വിദ്യാർഥികൾ ക്ലാസിൽ കാവി ഷാൾ ധരിച്ചെത്തിയതും വിവാദമായി. പിന്നീട് സംസ്ഥാനത്തിന്റെ വിവിദ ഭാഗങ്ങളിൽ പ്രതിഷേധം ഉടലെടുത്തു. സ്‌കൂൾ, കോളേജ് കാമ്പസുകളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാരിന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam