
മോസ്കോ: മോസ്കോ വിമാനത്താവളത്തിൽ കുടങ്ങിയ 5 മലയാളി എംബിബിഎസ് വിദ്യാർത്ഥികൾ അടക്കം 25 ഇന്ത്യക്കാരെ നാളത്തെ വിമാനത്തിൽ ദില്ലിയിലെത്തിക്കും. വിദേശകാര്യ വകുപ്പ് ഇടപെട്ടതോടെയാണ് ഇവർക്ക് തിരിച്ചുവരാൻ സൗകര്യമൊരുങ്ങിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വഴിയാണ് വിദ്യാർത്ഥികൾക്ക് മന്ത്രാലയത്തെ ബന്ധപ്പെടാനായത്.
റഷ്യയിൽ എംബിബിഎസ് വിദ്യാർത്ഥികളായ 5 മലയാളികളടക്കം 25 ഇന്ത്യക്കാരാണ് വിമാനത്താവളത്തിൽ കുടങ്ങിയത്. ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ടിയിരുന്ന ദില്ലിയിലേക്കുള്ള ഏറോഫ്ലോട്ട് വിമാനത്തിലായിരുന്നു ഇവർ യാത്ര ചെയ്യേണ്ടിയിരുന്നത്. രാവിലെ വിമാനത്താവളത്തിലെത്തി ലഗേജ് കയറ്റിവിടുകയും സുരക്ഷ നടപടികൾ പൂർത്തിയാക്കുകയും ചെയ്ത ശേഷം വിമാനത്താവളത്തിൽ കയറാൻ അനുവദിച്ചില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഇവർ വൈകിയെത്തിയത് കാരണമാണ് വിമാനത്തിൽ കയറാൻ അനുവദിക്കാതിരുന്നത് എന്ന വിശദീകരണമാണ് വിമാനത്താവള അധികൃതർ നൽകുന്നത്.
എമിഗ്രേഷൻ കഴിഞ്ഞതിനാൽ ഇവരെ വിമാനത്താവളത്തിന് പുറത്ത് കടക്കാൻ അനുവദിച്ചില്ല. ലഗേജ് കയ്യിലില്ലാത്തതിനാൽ പലരുടെയും കൈയിൽ മതിയായ പണവുമുണ്ടായിരുന്നില്ല. എംബസിയിൽ വിളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ്. സംഘത്തിലെ മലയാളി വിദ്യാർത്ഥിനി വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ ബന്ധപ്പെട്ട് സഹായം തേടിയത്. മുരളീധരന്‍റെ നിർദ്ദേശത്തെ തുടർന്ന് മോസ്കോയിലെ ഇന്ത്യൻ എംബസി സഹായവുമായി എത്തി. എംബസി ഇവർക്ക് നാളത്തെ വിമാനത്തിൽ തിരിച്ചെത്താനുള്ള സൗകര്യമൊരുക്കി നൽകുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam