മണ്ഡല പുനർനിർണയത്തിൽ മുഖ്യമന്ത്രി വിജയ് വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ 37 എംപിമാർ. തമിഴ്നാട്ടിലെ 57 എംപിമാരിൽ 37 പേരും യോഗത്തിൽനിന്ന് വിട്ടുനിന്നപ്പോൾ 20 എംപിമാർ യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസിൻ്റെ 12 എംപിമാർ യോഗത്തിൽ പങ്കെടുത്തു.

ചെന്നൈ: മണ്ഡല പുനർനിർണയം ചർച്ച ചെയ്യാനായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ സംസ്ഥാനത്തെ ഭൂരിഭാഗം എംപിമാരും. തമിഴ്നാട്ടിലെ 57 എംപിമാരിൽ 37 പേരും യോഗത്തിൽനിന്ന് വിട്ടുനിന്നു. ആകെ 20 എംപിമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. മണ്ഡല പുനർനിർണയം നടപ്പിലാക്കിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റ് സീറ്റുകൾ കുറയാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നതിനിടെ, ഒറ്റക്കെട്ടായുള്ള സംസ്ഥാനത്തിന്റെ നിലപാട് തീരുമാനിക്കാനാണ് മുഖ്യമന്ത്രി വിജയ് യോഗം വിളിച്ചത്.

കോൺഗ്രസിൻ്റെയും ചെറുപാർട്ടികളുടെയും 20 പാർലമെൻ്റ് അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസിൻ്റെ 12 എംപിമാരും വിസികെ, സിപിഐ, സിപിഎം എന്നീ പാർട്ടികളുടെ രണ്ട് വീതം എംപിമാരും എംഡിഎംകെ, മുസ്ലീം ലീഗ് എന്നീ പാർട്ടികളുടെ ഓരോ എംപിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. യോഗം ബഹിഷ്കരിച്ചവർ ഡിഎംകെ, അണ്ണാ ഡിഎംകെ, പിഎംകെ, എംഎൻഎം എന്നീ പാർട്ടികളിൽ നിന്നുള്ള എംപിമാരാണ്. പ്രധാന പ്രതിപക്ഷമായ ഡിഎംകെയുടെ 30 എംപിമാരും യോഗം ബഹിഷ്കരിച്ചപ്പോൾ അണ്ണാ ഡിഎംകെയുടെ നാല് എംപിമാരും യോഗത്തിൽ പങ്കെടുത്തില്ല. പിഎംകെ, എംഎൻഎം എന്നീ കക്ഷികളുടെ ഓരോ എംപിമാരും യോഗത്തിൽനിന്ന് വിട്ടുനിന്നു.

കാവേരി വെള്ള പ്രശ്നം വഴിതിരിച്ചുവിടാൻ വേണ്ടി ടിവികെ സർക്കാർ ശ്രമം നടത്തുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ എംപിമാർ യോഗം ബഹിഷ്കരിച്ചത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം അനാവശ്യമാണെന്നും കാവേരി പ്രശ്നത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ഡിഎംകെ എംപി കനിമൊഴി പറഞ്ഞു. പാർലമെൻ്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബില്ല് കൊണ്ടുവരുമെന്ന കാര്യത്തിൽ ഇതുവരെ കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയിട്ടില്ല. ഭേദഗതി ചെയ്ത കരട് പോലും ലഭ്യമല്ല. അതിനാൽ ചർച്ച ചെയ്യാൻ ഒന്നുമില്ലെന്നും കനിമൊഴി പറഞ്ഞു.