
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയിന്‍റെ നേതൃത്വത്തിലുള്ള ടി വി കെ. (തമിഴക വെട്രി കഴകം) സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡി എം കെ. അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ രംഗത്ത്. വിജയ് സർക്കാർ മൂന്ന് മാസം തികയ്ക്കുമെന്ന് തോന്നുന്നില്ലെന്നാണ് സ്റ്റാലിൻ അഭിപ്രായപ്പെട്ടത്. ജനങ്ങൾ ഇപ്പോൾ തന്നെ ഇക്കാര്യം സംസാരിച്ചു തുടങ്ങിയെന്നും ഡി എം കെ അധ്യക്ഷൻ കൂട്ടിച്ചേർത്തു. പുതിയ ഭരണകൂടത്തെ ആദ്യത്തെ ആറുമാസം വിമർശിക്കേണ്ടതില്ലെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ടി വി കെ. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
അതേസമയം മുഖ്യമന്ത്രി സി ജോസഫ് വിജയ് രാജിവച്ചതോടെ ഒഴിവ് വന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ടി വി കെ സ്ഥാനാർത്ഥി ആകുമെന്ന അഭ്യൂഹങ്ങൾ നിലനിർത്തി നടനും സാമൂഹ്യപ്രവർത്തകനുമായ രാഘവ ലോറൻസ് രംഗത്തെത്തി. ഈ മാസം 11 ന് രാവിലെ 9.30ന് സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് രാഘവ ലോറൻസ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. അമ്മ കൺമണിയുടെ അനുഗ്രഹത്തോടെ പ്രഖ്യാപനം നടത്തുമെന്നും, അമ്മയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ച് ലോറൻസ് വ്യക്തമാക്കി. ലോകേഷ് കനകരാജിന്‍റെ ബെൻസ് സിനിമയുടെ ചിത്രീകരണം ഈ മാസം 10 ന് പൂർത്തിയാക്കിയതിന് ശേഷമാകും പ്രഖ്യാപനം. മാറ്റം, സേവനമാണ് ദൈവം എന്നീ ഹാഷ്ടാഗുകളോടെയാണ് കുറിപ്പ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ രാഘവ ലോറൻസ്, വിജയ് യുടെ സുഹൃത്ത് കൂടിയാണ്. തിരുച്ചിയിലെ വോട്ടർമാർക്ക് നന്ദി പറയാനുള്ള പൊതുയോഗത്തിൽ, നിങ്ങളിലൊരാളെ സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു വിജയ് പ്രസംഗിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam