Farm laws : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാൻ പാർലമെന്‍റ്; ബില്‍ നാളെ പാസാക്കും, ഇന്ന് സര്‍വ്വകക്ഷിയോഗം

By Web TeamFirst Published Nov 28, 2021, 1:10 AM IST
Highlights

ബുധനാഴ്ച രാജ്യസഭയിലും  ബിൽ പാസാക്കി കാർഷിക നിയമങ്ങളെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം

ദില്ലി : വിവാദ കാർഷിക നിയമങ്ങൾ (farm laws) പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിലെത്തും (Lok Sabha). പാർലമെന്‍റ് ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടിക്ക് തുടക്കമിടും. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ (Narendra Singh Tomar) ബില്ല് അവതരിപ്പിക്കുമെന്ന് അജണ്ടയിൽ പറയുന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം ബില്ല് ചർച്ച ചെയ്ത് പാസാക്കും. ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാൻ നിർദ്ദേശിച്ച് ബിജെപിയും കോൺഗ്രസും എംപിമാർക്ക് വിപ്പ് നല്‍കി. ബില്ലിനെ എതിർക്കേണ്ടതില്ല എന്ന് പ്രതിപക്ഷം തീരുമാനിച്ചു. ചർച്ചയിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനും കോൺഗ്രസ് ആലോചനയുണ്ട്.

അതേസമയം മന്‍ കി ബാത്തിലൂടെ (Mann Ki Baat) ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) കാര്‍ഷിക നിയമങ്ങള്‍ (farm laws) പിന്‍വലിക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചേക്കും. നിയമങ്ങൾ പിൻവലിക്കാൻ അനുമതി നൽകിയ ശേഷമുള്ള ആദ്യ മന്‍ കി ബാത്ത് പതിപ്പില്‍ മോദി കർഷകരെ ആശ്വാസിപ്പിക്കുന്ന കാര്യങ്ങളാകും പറയുക. മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തെക്കുറിച്ചും (Parliament) പ്രതിപാദിച്ചേക്കും.

അതേസമയം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അടിയന്തരപ്രമേയത്തിന് ആദ്യദിവസം തന്നെ പ്രതിപക്ഷം നോട്ടീസ് നല്‍കും. ബുധനാഴ്ച രാജ്യസഭയിലും ബിൽ പാസാക്കി കാർഷിക നിയമങ്ങളെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം. സമവായം ഇല്ലാതെ നിയമം കൊണ്ടുവന്നതിൽ പ്രധാനമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തേടും. വിവാദ നിയമങ്ങൾ പിൻവലിച്ചാലും താങ്ങുവിലയ്ക്ക് നിയമസംരക്ഷണം അംഗീകരിക്കില്ലെന്ന സൂചന ബിജെപി നല്‍കി. ഇപ്പോഴിത് പരിഗണിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ തുറന്നടിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ മോദി സർക്കാർ നടപടി; ലോക്സഭയില്‍ ബില്‍ തിങ്കളാഴ്ച പാസാക്കും

അതേസമയം ബിൽ പാസാക്കുള്ള സാധ്യത തെളിഞ്ഞതോടെ പാർലമെന്‍റിലേക്ക് തിങ്കളാഴ്ച നടത്താനിരുന്ന കർഷകരുടെ ട്രാക്ടർ റാലി മാറ്റിവെച്ചു. എന്നാല്‍ ദില്ലി അതിര്‍ത്തികളായ സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ സമരം തുടരും. തുടർസമര പരിപാടികള്‍ അടുത്ത നാലിന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. സമരത്തിനിടെയെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടേയെന്നാണ് കേന്ദ്ര നിലപാട്.

ഇതിനിടെ പ്രതിപക്ഷ ഐക്യത്തിൽ കല്ലുകടി  തുടങ്ങി. കോൺഗ്രസ് വിളിച്ച പ്രതിപക്ഷ കക്ഷി യോഗം തൃണമൂൽ കോൺഗ്രസ് ബഹിഷ്ക്കരിക്കുംകോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വം ഏറ്റെടുക്കേണ്ടെന്നാണ് തൃണമൂൽ നിലപാട്

പാർലമെന്റ് ട്രാക്ടർ റാലി മാറ്റിവെച്ചു, അതിർത്തിയിലെ കർഷക സമരം തുടരും

അതേസമയം പാര്‍ലമെന്‍റ് ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും. അടുത്ത 23 വരെ തുടരുന്ന സമ്മേളനത്തില്‍ വിലക്കയറ്റം ഇന്ധന വില വര്‍ധന അടക്കമുള്ള വിഷയങ്ങല്‍ പ്രതിപക്ഷം ഉന്നയിക്കാനിരിക്കേ സഭ നടപടികള്‍ സുഗമമായി മുന്‍പോട്ട് കൊണ്ടുപോകാന്‍ സ്പീക്കര്‍ കക്ഷികളുടെ പിന്തുണ തേടും.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

click me!