Asianet News MalayalamAsianet News Malayalam

Farm laws : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടപടി തുടങ്ങി; ലോക്സഭയില്‍ ബില്‍ മറ്റന്നാള്‍ പാസാക്കും

പാർലമെന്‍റിലേക്ക് തിങ്കളാഴ്ച നടത്താനിരുന്ന കർഷകരുടെ ട്രാക്ടർ റാലി മാറ്റിവെച്ചു. കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

central government began action to repeal farm laws The bill will be passed in the Lok Sabha the next day
Author
Delhi, First Published Nov 27, 2021, 9:20 PM IST

ദില്ലി : വിവാദ കാർഷിക നിയമങ്ങൾ (farm laws) പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിൽ (Lok Sabha). പാർലമെന്‍റ് ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടിക്ക് തുടക്കമിടും. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ബില്ല് അവതരിപ്പിക്കുമെന്ന് അജണ്ടയിൽ പറയുന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം ബില്ല് ചർച്ച ചെയ്ത് പാസാക്കും. ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാൻ നിർദ്ദേശിച്ച് ബിജെപിയും കോൺഗ്രസും എംപിമാർക്ക് വിപ്പ് നല്‍കി. ബില്ലിനെ എതിർക്കേണ്ടതില്ല എന്ന് പ്രതിപക്ഷം തീരുമാനിച്ചു. 

ചർച്ചയിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനും കോൺഗ്രസ് ആലോചനയുണ്ട്. എന്നാൽ താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അടിയന്തരപ്രമേയത്തിന് ആദ്യദിവസം തന്നെ പ്രതിപക്ഷം നോട്ടീസ് നല്‍കും. ബുധനാഴ്ച രാജ്യസഭയിലും പാസാക്കി കാർഷിക നിയമങ്ങളെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം. സമവായം ഇല്ലാതെ നിയമം കൊണ്ടുവന്നതിൽ പ്രധാനമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തേടും. വിവാദ നിയമങ്ങൾ പിൻവലിച്ചാലും താങ്ങുവിലയ്ക്ക് നിയമസംരക്ഷണം അംഗീകരിക്കില്ലെന്ന സൂചന ബിജെപി നല്‍കി. ഇപ്പോഴിത് പരിഗണിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ തുറന്നടിച്ചു.

അതേസമയം പാർലമെന്‍റിലേക്ക് തിങ്കളാഴ്ച നടത്താനിരുന്ന കർഷകരുടെ ട്രാക്ടർ റാലി മാറ്റിവെച്ചു. കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ ദില്ലി അതിര്‍ത്തികളായ സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ സമരം തുടരും. തുടർസമര പരിപാടികള്‍ അടുത്ത നാലിന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. സമരത്തിനിടെയെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടേയെന്നാണ് കേന്ദ്ര നിലപാട്.

Follow Us:
Download App:
  • android
  • ios