2026 മാർച്ച് 31, മോദി സർക്കാരിന്‍റെ ലക്ഷ്യം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ; 'നക്സലൈറ്റുകൾ അവസാനിക്കും വരെ പോരാട്ടം നിർത്തില്ല'

Published : Sep 30, 2025, 07:29 PM IST
Amit Shah

Synopsis

നക്സലൈറ്റുകൾ കീഴടങ്ങുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡിലെ 'ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്' വിജയകരമാക്കിയ സുരക്ഷാ സേനയെ അദ്ദേഹം അഭിനന്ദിച്ചു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നക്സലിസത്തിനെതിരായ പോരാട്ടത്തിൽ ഉറച്ചുനിൽക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ നക്സലൈറ്റുകളും കീഴടങ്ങുകയോ പിടിക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്യുന്നതുവരെ കേന്ദ്ര സർക്കാർ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ കരെഗുട്ടാലു കുന്നിൽ അടുത്തിടെ വിജയകരമായി നടത്തിയ 'ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്'-ൽ പങ്കെടുത്ത സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, ഛത്തീസ്ഗഡ് പൊലീസ്, ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, കോബ്ര ഉദ്യോഗസ്ഥർ എന്നിവരെ അഭിനന്ദിക്കാനായി ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കരെഗുട്ടാലു കുന്നിൽ വെച്ച് നടന്ന ഏറ്റവും വലിയ നക്സൽ വിരുദ്ധ ഓപ്പറേഷനായ 'ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്' വിജയിപ്പിച്ചതിന് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.

നക്സൽ വിരുദ്ധ പോരാട്ടത്തിലെ സുവർണ്ണ അധ്യായം

ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിന്‍റെ ധീരത നക്സൽ വിരുദ്ധ പോരാട്ടത്തിന്‍റെ ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായമായി ഓർമ്മിക്കപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. "എല്ലാ നക്സലൈറ്റുകളും കീഴടങ്ങുകയോ പിടിക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്യുന്നതുവരെ മോദി സർക്കാർ വിശ്രമിക്കില്ല," അദ്ദേഹം വ്യക്തമാക്കി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി, ഉപമുഖ്യമന്ത്രി വിജയ് ശർമ്മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നമ്മൾ ഇന്ത്യയെ നക്സൽ മുക്തമാക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

ചൂടും, ഉയരവും, ഓരോ ചുവടിലുമുള്ള ഐഇഡി സ്ഫോടകവസ്തുക്കളുടെ അപകടസാധ്യതയും ഉണ്ടായിരുന്നിട്ടും, സുരക്ഷാ സേന ഉന്നതമായ മനോവീര്യത്തോടെ ഓപ്പറേഷൻ വിജയിപ്പിക്കുകയും നക്സലൈറ്റുകളുടെ ബേസ് ക്യാമ്പ് തകർക്കുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ഛത്തീസ്ഗഡ് പൊലീസ്, സിആർപിഎഫ്, ഡിആർജി, കോബ്ര സേനാംഗങ്ങൾ കരെഗുട്ടാലു കുന്നിലെ നക്സലൈറ്റുകളുടെ മെറ്റീരിയൽ ഡമ്പും സപ്ലൈ ചെയിനും ധീരമായി നശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ലക്ഷ്യം 2026 മാർച്ച് 31

രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾക്ക് നക്സലൈറ്റുകൾ വലിയ നാശനഷ്ടമാണ് വരുത്തിയതെന്നും, സ്കൂളുകളും ആശുപത്രികളും അടച്ചുപൂട്ടിയെന്നും സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്താൻ അനുവദിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു. നക്സൽ വിരുദ്ധ പോരാട്ടങ്ങളുടെ ഫലമായി പശുപതിനാഥ് മുതൽ തിരുപ്പതി വരെയുള്ള പ്രദേശത്തെ 6.5 കോടി ജനങ്ങളുടെ ജീവിതത്തിൽ പുതിയ പ്രഭാതമുണ്ടായി എന്ന് അദ്ദേഹം പറഞ്ഞു. 2026 മാർച്ച് 31നകം നക്സലിസം ഇല്ലാതാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ ആവർത്തിച്ചുറപ്പിച്ചു. നക്സൽ വിരുദ്ധ പോരാട്ടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'
ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ