
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒൻപത് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ പ്രചാരണ പരിപാടികളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ഏപ്രിൽ 15-ന് സേലത്ത് സംഘടിപ്പിച്ചിരിക്കുന്ന ബൃഹത്തായ പൊതുസമ്മേളനത്തിലേക്ക് രാഹുൽ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. ഇത് ഡിഎംകെ നേതൃത്വത്തിനിടയിൽ വലിയ അതൃപ്തിക്ക് കാരണമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സീറ്റ് വിഭജന ചർച്ചകളിലെ ഭിന്നതയെത്തുടർന്നുള്ള അതൃപ്തിയാണ് തമിഴ്‌നാട്ടിലെ പ്രചാരണങ്ങളിൽ നിന്നുള്ള രാഹുലിന്‍റെ വിട്ടുനിൽക്കലിന് പിന്നിലെന്ന് സൂചനകളുണ്ട്. നേരത്തെ പുതുച്ചേരിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിനൊപ്പം പങ്കെടുക്കേണ്ടിയിരുന്ന പരിപാടികളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ചെന്നൈയിലും കോയമ്പത്തൂരിലും എത്തിയെങ്കിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം തയാറായില്ല. എന്നാൽ രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് എഐസിസി ഇൻ-ചാർജ് ഗിരീഷ് ചോദാങ്കർ ഉൾപ്പെടെയുള്ള നേതാക്കൾ.
അതേസമയം, ബിജെപിയും എഐഎഡിഎംകെയും നയിക്കുന്ന എൻഡിഎ സഖ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം മൂന്ന് തവണ തമിഴ്‌നാട്ടിൽ പ്രചാരണത്തിന് എത്തിക്കഴിഞ്ഞു. ഏപ്രിൽ 15-ന് നാഗർകോവിലിലും 18-ന് കോയമ്പത്തൂരിലും എടപ്പാടി പളനിസ്വാമിക്കൊപ്പം മോദി വീണ്ടും ജനങ്ങളെ അഭിസംബോധന ചെയ്യും. ഈ സാഹചര്യത്തിൽ രാഹുലിനെ സമ്മേളനത്തിന് എത്തിക്കാൻ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ വഴി അനുനയ നീക്കങ്ങൾ നടത്താൻ ഡിഎംകെ നേതൃത്വം ശ്രമിക്കുന്നതായാണ് വിവരം. നിർണ്ണായകമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ രാഹുലിന്റെ സാന്നിധ്യം സഖ്യത്തിന് എത്രത്തോളം ഊർജ്ജം പകരുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam