മോദി വലിയ സെയില്‍സ്മാന്‍; ഉല്‍പന്നം വിപണനം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു: കോണ്‍ഗ്രസ് നേതാവ്

By Web TeamFirst Published Jun 24, 2019, 7:07 PM IST
Highlights

ബിഹാറിലെ ശിശുമരണത്തിലും രാജ്യം നേരിടുന്ന വരള്‍ച്ചയിലും കേന്ദ്ര സര്‍ക്കാറിന് താല്‍പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത പരാമര്‍ശവുമായി കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. നരേന്ദ്ര മോദി വലിയ സെയില്‍സ്മാനാണെന്നും കോണ്‍ഗ്രസിന് സ്വന്തം ഉല്‍പന്നം മാര്‍ക്കറ്റ് ചെയ്യാനാകാത്തതാണ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ചൗധരിയുടെ പരാമര്‍ശം.

ചൗധരിയുടെ ചില പരാമര്‍ശങ്ങള്‍ സ്പീക്കര്‍ നീക്കം ചെയ്തു. ബിഹാറിലെ ശിശുമരണത്തിലും രാജ്യം നേരിടുന്ന വരള്‍ച്ചയിലും കേന്ദ്ര സര്‍ക്കാറിന് താല്‍പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി പ്രതാപ് സിംഗ് സാരംഗിയുടെ മോദി ഭക്തി പരിധിവിടുന്നതായും അദ്ദേഹം ആരോപിച്ചു. ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ ബിജെപി എംപിമാര്‍ ഒന്നും ചെയ്യുന്നില്ല. എല്ലാ പ്രശ്നങ്ങള്‍ക്കും മോദി പരിഹാരം കാണുമെന്നാണ് ബിജെപി എംപിമാരുടെ ധാരണയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ടാം യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ തുടരുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. 2ജി സ്പെക്ട്രം, കല്‍ക്കരി കേസുകളില്‍  തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജയിലിലാണ് കിടക്കേണ്ടത്. എന്നാല്‍, അവര്‍ ഇപ്പോള്‍ പാര്‍ലമെന്‍റിലാണ് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

click me!