
ദില്ലി: മോദി വിരുദ്ധ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്ക് കുരുക്ക് മുറുകുന്നു. സൂററ്റിലേതിന് സമാന കേസിൽ പാറ്റ്ന കോടതിയിൽ ഹാജരാകാൻ രാഹുലിന് നോട്ടീസ് കിട്ടി. ഏപ്രിൽ 12 ന് ഹാജരായി മൊഴി നൽകണം. ബി ജെ പി നേതാവ് സുശീൽ മോദി നൽകിയ പരാതിയിലാണ് നടപടി. അതേസമയം കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ തീയതി നീട്ടി ചോദിച്ചേക്കും. കോലാർ സന്ദർശനത്തിന് മുൻപ് അപകീർത്തി കേസിൽ രാഹുൽ ഗാന്ധി അപ്പീൽ ഫയൽ ചെയ്യുമെന്ന് എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി.
ഏപ്രില്‍ 5നാണ് രാഹുല്‍ കോലാര്‍ സന്ദര്‍ശിക്കുന്നത്. തന്‍റെ മണ്ഡലമായ വയനാട് സന്ദർശിക്കാനും ആലോചനയുണ്ട്. നേരിട്ടെത്തി ജനങ്ങളോട് സംസാരിക്കാൻ രാഹുലിന് താൽപര്യമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മണ്ഡലത്തിൽ എത്തണമെന്ന ആവശ്യം വയനാട്ടിൽ നിന്ന് ശക്തവുമാണ്. അതേസമയം ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്‍റെ വിശദാംശങ്ങള്‍ തേടി ദില്ലി പോലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നല്‍കിയ പോലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ തേടിയത്.
പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറില്‍ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് പോലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്. അതേ സമയം രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പയിന്‍ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam