'ഓം എന്നും പശുവെന്നും കേൾക്കുമ്പോൾ ചിലർ നിലവിളിക്കുന്നു'; ആഞ്ഞടിച്ച് നരേന്ദ്രമോദി

By Web TeamFirst Published Sep 11, 2019, 2:44 PM IST
Highlights

പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് ഓൾ ഇന്ത്യ മജ്‍ലി ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി ചോദിച്ചു.

മഥുര: വിമർശകർ‌ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. പശുവെന്നും ഓം എന്നും കേൾക്കുമ്പോൾ രാജ്യം പതിനാറാം നൂറ്റാണ്ടിലേക്കാണ് പോകുന്നതെന്ന് ചിലർ നിലവിളിക്കുന്നു. പശുവിനെ സംരക്ഷിക്കുന്നതെങ്ങനെയാണ് പിന്നോട്ട് നടക്കലാകുന്നതെന്ന് മോദി ചോദിച്ചു. ഇത്തരക്കാർ രാജ്യത്തിന്‍റെ വികസനത്തെയാണ് നശിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. 

'ഓം' ഇല്ലെങ്കിൽ 'പശു' എന്നീ വാക്കുകൾ കേൾക്കുമ്പോഴേക്കും കറണ്ടടിച്ച പോലെ ദേഹത്തെ രോമമെല്ലാം എഴുന്നു നിൽക്കുന്ന ചില കൂട്ടരുണ്ട് ഇന്നാട്ടിൽ. ആ വാക്കുകൾ കേൾക്കുമ്പോഴേക്കും അവർക്ക് തോന്നും നമ്മുടെ നാട് തിരിച്ച് പതിനാറാം നൂറ്റാണ്ടിലേക്കോ, പതിനേഴാം നൂറ്റാണ്ടിലേക്കോ ഒക്കെ പൊയ്ക്കളഞ്ഞു എന്ന്. അവർ നമ്മുടെ നാശത്തിന്‍റെ നാരായവേരുകളാണ്.." അദ്ദേഹം പറഞ്ഞു. 

ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിക്ക് മഥുരയിൽ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം, മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് ഒവൈസി ചോദിച്ചു.

പശുവിഷയത്തിൽ  ദേശീയ പശു കമ്മീഷൻ ചെയർമാൻ വല്ലഭ് കതിരിയയുടെ പ്രസ്താവനയും  പ്രധാനമന്ത്രി പറഞ്ഞതുമായി  ചേർത്തുവായിക്കാവുന്നതാണ്. ഇപ്പോൾ ഗോവധം നിയമവിധേയമായ സംസ്ഥാനങ്ങളിലും അധികം താമസിയാതെ തന്നെ  പശുക്കളെ കശാപ്പുചെയ്യുന്നതിന് വിലക്ക് കൊണ്ടുവരും എന്നായിരുന്നു കതരിയ പറഞ്ഞത്.  ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും സങ്കലനത്തിലൂടെ പശുവിനെ സാമൂഹിക പരിഷ്കരണത്തിനുള്ള ഒരു ഉപാധിയാക്കി മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു.  ഗോരക്ഷകർ പശുക്കളുടെ ക്ഷേമത്തിനായി അഹോരാത്രം പ്രവർത്തിക്കുന്നവരാണെന്നും, ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒറ്റപ്പെട്ട ചില ആൾക്കൂട്ട ഹത്യകൾ നടന്നത് അനധികൃതമായി പശുക്കളെ കടത്തുന്നതുമായി ബന്ധപ്പെട്ടാണെന്നും  'ഇന്ത്യസ്‌പെൻഡി'നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം  വിശദീകരിക്കുകയുണ്ടായി. 

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പശുസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള അക്രമസംഭവങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2012 മുതൽ പശുക്കളുടെ ബന്ധപ്പെട്ട 133 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അമ്പതിലധികം പേർക്ക് ജീവൻ നഷ്ടമായി. 290 പേർക്ക് മർദ്ദനങ്ങളിൽ ഗുരുതരമായ പരിക്കുകളേറ്റു. 2014-നു ശേഷമാണ് ഇതിൽ 98  ശതമാനം അക്രമങ്ങളും നടന്നിട്ടുള്ളത്. 

click me!