
മോസ്ക്കോ: റഷ്യയില്‍ നടന്ന ഫോട്ടോ സെഷനില്‍ തനിക്ക് പ്രത്യേകമായി ഒരുക്കിയ സോഫ നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവര്‍ക്കും ഒരുക്കിയ പോലെ കസേര തന്നെ തനിക്കും മതിയെന്ന് അറിയിച്ചാണ് റഷ്യയില്‍ തന്‍റെ വിനയം മോദി പ്രകടിപ്പിച്ചത്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇതിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
വീഡിയോയില്‍ സോഫയ്ക്ക് പകരം കസേര തെരഞ്ഞെടുക്കുന്ന മോദിയെ കാണാം. മോദി പറഞ്ഞതനുസരിച്ച് സോഫ മാറ്റി അധികൃതര്‍ കസേര ഒരുക്കുന്നതും വ്യക്തമാണ്. ''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാളിത്യം ഇന്ന് കാണാനായി. തനിക്ക് ഒരുക്കിയ പ്രത്യേക ക്രമീകരണം ഒഴിവാക്കി റഷ്യയില്‍ അദ്ദേഹം എല്ലാവര്‍ക്കും ഒപ്പം കസേര തെരഞ്ഞെടുത്തുവെന്ന് പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.
കിഴക്കന്‍ ഏഷ്യയുടെ വികസനത്തിന് ഒരു ബില്ല്യണ്‍ ഡോളര്‍(7000 കോടി രൂപ) റഷ്യക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. കിഴക്കനേഷ്യയുടെ വികസനത്തിനായി സഹായം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 'ആക്ട് ഈസ്റ്റ്' നയത്തിന്‍റെ ഭാഗമായി കിഴക്കനേഷ്യയുടെ വികസനത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്.
കിഴക്കനേഷ്യയുടെ വികസനത്തിനായി ഇന്ത്യയും റഷ്യയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെ മോദി ദില്ലിയില്‍ തിരിച്ചെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam