
ദില്ലി: ഹൂസ്റ്റണില്‍ നടക്കാനിരിക്കുന്ന 'ഹൗഡി മോദി' പരിപാടിയിൽ പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റ തീരുമാനത്തിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധത്തിന്റെ ശക്തി വ്യക്തമാക്കുന്ന തീരുമാനമാണിതെന്ന് മോദി പറഞ്ഞു. ഈ വര്‍ഷത്തെ മൂന്നാമത്തെ ട്രംപ്–മോദി കൂടിക്കാഴ്ചയാകും ഹൂസ്റ്റണിലേത്.
'ഹൗഡി മോദി' പരിപാടിയിൽ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. അമേരിക്കയിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന പരിപാടി സെപ്തംബർ 22 നാണ് നടക്കുന്നത്.
വാഷിങ്ടണിൽ നിന്ന് സഞ്ചരിച്ച് ഹൂസ്റ്റണിലേക്ക് ട്രംപ് വരുക എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ തെളിവെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. പരിപാടിയിൽ ട്രംപ് പങ്കെടുക്കുമെന്നത് ചരിത്രപരമാണെന്നും ഇന്ത്യ വ്യക്തമാക്കുകയുണ്ടായി. ഊർജം, വ്യാപാരം എന്നീ മേഖലകളിലെ ബന്ധം ശക്തമാക്കുമെന്നാണ് വൈറ്റ് ഹൗസിൽ നിന്നുള്ള വിവരം.
ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 ഇന്ത്യന്‍ അമേരിക്കക്കാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 8000 പേര്‍ രജിസ്‌ട്രേഷനായി കാത്തിരിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam