'ജനങ്ങളെ ഉപദ്രവിക്കാനാവില്ല'; പുതിയ റോഡ് നിയമങ്ങള്‍ നടപ്പാക്കാനാവില്ലെന്ന് തെലങ്കാനയും

By Web TeamFirst Published Sep 16, 2019, 10:31 AM IST
Highlights

ബിജെപി ഭരണ സംസ്ഥാനങ്ങളായ ഗുജറാത്തും കര്‍ണാടകയും ഉള്‍പ്പെടെ നിരവധി മറ്റു സംസ്ഥാനങ്ങളും കേന്ദ്ര മോട്ടോർ വാഹനനിയമത്തിലെ ഭേദഗതികളോട് മുഖം തിരിച്ച് നില്‍ക്കുകയാണ്. ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ 10,000 രൂപയില്‍ നിന്ന് 1,000 ആക്കിയാണ് കുറച്ചത്

ഹൈദരാബാദ്: കേന്ദ്ര മോട്ടോർ വാഹനനിയമത്തിലെ ഭേദഗതികൾ നടപ്പാക്കാനാവില്ലെന്ന നിലപാടുമായി തെലങ്കാനയും. ജനങ്ങളെ ഉപദ്രവിക്കാനാവില്ലെന്നും അതിനാല്‍ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നതില്‍ കനത്ത പിഴ ഈടാക്കുന്ന നിയമം നടപ്പാക്കാനാവില്ലെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.

ഗതാഗത സംവിധാനങ്ങളില്‍ തെലങ്കാനയ്ക്ക് സ്വന്തമായി നിയമമുണ്ടെന്നും അതാണ് നടപ്പാക്കുകയെന്നും നിയമസഭയിലെ ബജറ്റ് സമ്മേളനത്തിലാണ് മുഖ്യമന്ത്രി അറിയിച്ചത്. ബിജെപി ഭരണ സംസ്ഥാനങ്ങളായ ഗുജറാത്തും കര്‍ണാടകയും ഉള്‍പ്പെടെ നിരവധി മറ്റു സംസ്ഥാനങ്ങളും കേന്ദ്ര മോട്ടോർ വാഹനനിയമത്തിലെ ഭേദഗതികളോട് മുഖം തിരിച്ച് നില്‍ക്കുകയാണ്.

ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ പിഴ 10,000 രൂപയില്‍ നിന്ന് 1,000 ആക്കിയാണ് കുറച്ചത്. ബിജെപി ഭരണ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ഉത്തര്‍ പ്രദേശും നിയമം നടപ്പാക്കാന്‍ സാധിക്കില്ലെന്ന സൂചനകള്‍ നല്‍കി കഴിഞ്ഞു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള ബംഗാള്‍ പുതിയ ഗതാഗത നിയമം നടപ്പാനാവില്ലെന്ന് ആദ്യതന്നെ തുറന്ന് പറഞ്ഞിരുന്നു.

പെട്ടെന്ന് ഈ നിയമം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് ഒഡീഷയും നിലപാടെടുത്തു. കേന്ദ്രത്തിന്‍റെ പുതിയ നിർദേശം വരുന്നതുവരെ കൂട്ടിയ പിഴ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് കേരളത്തിലെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും അറിയിച്ചിരുന്നു. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ പത്തിരട്ടി വരെ വര്‍ധിപ്പിച്ചാണ് കേന്ദ്രം  മോട്ടോർ വാഹനനിയമത്തില്‍ ഭേദഗതികൾ കൊണ്ട് വന്നത്. 

click me!