
ദില്ലി: ദക്ഷിണേന്ത്യയില്‍ ശക്തി കൂട്ടുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നു. നവംബര്‍ 11, 12 തീയതികളിലായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. നവംബര്‍ 11ന് രാവിലെ ഒമ്പതേമുക്കാലോടെ ബംഗളൂരുവിലെ വിധാന സൗധയില്‍ ഋഷികവി കനകദാസന്റെയും മഹര്‍ഷി വാല്മീകിയുടെയും പ്രതിമകളില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തും.
രാവിലെ 10:20ഓടെ ബംഗളൂരുവിലെ കെഎസ്ആര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേ ഭാരത് എക്‌സ്പ്രസും ഭാരത് ഗൗരവ് കാശി ദര്‍ശന്‍ ട്രെയിനും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ബംഗളൂരു ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെഎസ്ആര്‍) റെയില്‍വേ സ്‌റ്റേഷനിലാണ് ചെന്നൈ-മൈസൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഇത് രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണ്, ദക്ഷിണേന്ത്യയിലെ ഇത്തരത്തിലെ ആദ്യത്തേതും.
ഇത് ചെന്നൈയിലെ വ്യാവസായിക കേന്ദ്രവും ബംഗളൂരുവിലെ ടെക്-സ്റ്റാര്‍ട്ടപ്പ് കേന്ദ്രവും പ്രശസ്ത ടൂറിസ്റ്റ് നഗരമായ മൈസൂരുവും തമ്മിലുള്ള ബന്ധിപ്പിക്കല്‍ ഇത് മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. രാവിലെ ഏകദേശം 11.30ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ രണ്ടാം ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഉച്ചയ്ക്ക് 12 മണിയോടെ നാദപ്രഭു കെംപെഗൗഡയുടെ 108 അടി വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.
തുടര്‍ന്ന് ഉച്ചയ്ക്ക് 12:30 ന് ബംഗളൂരുവില്‍ ഒരു പൊതുപരിപാടിയും നടക്കും. ഉച്ചകഴിഞ്ഞ് 3:30 ന്, പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുള്ള ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 36-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും. 2018-19, 2019-20 ബാച്ചുകളിലെ 2300-ലധികം വിദ്യാര്‍ത്ഥികള്‍ ബിരുദദാന ചടങ്ങില്‍ ബിരുദം സ്വീകരിക്കും.
നവംബര്‍ 12ന് രാവിലെ ഏകദേശം 10.30ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് ഏകദേശം 3:30 ന് പ്രധാനമന്ത്രി തെലങ്കാനയിലെ രാമഗുണ്ടത്തുള്ള ആര്‍എഫ്‍സിഎല്‍ (രാമഗുണ്ടം ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍ ലിമിറ്റഡ്) പ്ലാന്റ് സന്ദര്‍ശിക്കും. അതിനുശേഷം, വൈകുന്നേരം ഏകദേശം 4:15 ന് പ്രധാനമന്ത്രി രാമഗുണ്ടത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.
'മോദിയുടെ പരിപാടിക്ക് വിദ്യാര്‍ഥികളെ എത്തിക്കണം'; പ്രിന്‍സിപ്പല്‍മാരോട് കര്‍ണാടക സര്‍ക്കാര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam