
ദില്ലി: രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ 'മത്സ്യ സമ്പാദ യോജന' പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. കൂടാതെ കൃഷിക്കാര്‍ക്കു നേരിട്ടു പ്രയോജനപ്പെടുന്നതിനായുള്ള സമഗ്ര ബ്രീഡ് ഇംപ്രൂവ്മെന്റ് വിപണന കേന്ദ്രവും ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലുമായ ഇ-ഗോപാല ആപ്പും പുറത്തിറക്കി. കർഷകർക്ക് ഇടനിലക്കാരിൽ നിന്നും സ്വാതന്ത്ര്യം നൽകുമെന്നും കന്നുകാലികളുടെ ഉത്പാദന ക്ഷമത, ആരോഗ്യം, ഭക്ഷണക്രമം എന്നിവയെ സംബന്ധിച്ച എല്ലാ വിവരങ്ങളും 'ഇ-ഗോപാല' ആപ്പിൽ നിന്നും ലഭ്യമാകുമെന്നും ഉദ്ഘാടന വേളയിൽ മോദി പറഞ്ഞു.
'നല്ല ഇനം മൃഗങ്ങളെന്ന പോലെ അവയുടെ പരിപാലനത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും പ്രാധാന്യമർഹിക്കുന്നു. ഇതിനായി കഴിഞ്ഞ കുറച്ചു വർഷങ്ങളായി സാങ്കേതിക വിദ്യ ഉപയോഗിച്ചു വരികയായിരുന്നു. ഈ ലക്ഷ്യം മുൻനിർത്തിയാണ് ഇ-ഗോപാല ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.' മോദി പറഞ്ഞു. ഇ ഗോപാല ആപ്ലിക്കേഷൻ കന്നുകാലി കർഷകരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ഡിജിറ്റൽ മാധ്യമം ആയിരിക്കും. വിപുലമായ കന്നുകാലികളെ തെരഞ്ഞെടുക്കാൻ സാധിക്കും. ഇടനിലക്കാരെ ഒഴിവാക്കാം. കന്നുകാലികളുടെ ആരോഗ്യം, ഭക്ഷണക്രമം, ഉത്പാദന ക്ഷമത എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതിൽ നിന്ന് ലഭിക്കും. പ്രധാനമന്ത്രി പറഞ്ഞു.
മൂന്ന് നാല് വർഷത്തിനുള്ളിൽ മത്സ്യബന്ധനരംഗത്ത് വൻ കുതിച്ചുചാട്ടമാണ് മത്സ്യസമ്പാദ യോജന വഴി ലക്ഷ്യമാക്കുന്നത്. പട്ന, പൂർണ്ണിയ, സീതാമർഹി, മാതേപുര, കിഷൻഗഞ്ച്, സമസ്തിപൂർ എന്നിവിടങ്ങളിൽ പദ്ധതി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതിയിലൂടെ മത്സ്യബന്ധന മേഖലയ്ക്ക് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ, പുതിയ ഘടനവും പുതിയ വിപണിയും ലഭിക്കുമെന്ന് മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam