
മോസ്കോ: ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ നിർണ്ണായക ചർച്ച മോസ്കോവിൽ പൂർത്തിയായി. രണ്ടര മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ അതിർത്തിയിൽ സമാധാനം പുലരാനുള്ള നടപടി വേണമെന്ന ഇന്ത്യയുടെ നിലപാട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശക്തമായി ഉന്നയിച്ചു. എന്നാൽ പ്രശ്നപരിഹാരമായതായി സൂചനയില്ല. റഷ്യ-ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് മോസ്കോവിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ചർച്ച തുടങ്ങിയത്. പാകിസ്ഥാൻ വിദേശകാര്യമന്ത്രിയെ കണ്ട ശേഷമാണ് ചൈനീസ് വിദേശകാര്യമന്ത്രി ചർച്ചയ്ക്ക് എത്തിയത്.
ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷസ്ഥിതി മാറ്റമില്ലാതെ തുടരുമ്പോഴാണ് മോസ്കോവിൽ നിർണ്ണായക ചർച്ചകൾ നടന്നത്. ഉച്ചയ്ക്ക് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പാകിസ്ഥാൻറെയും മന്ത്രിമാർ പങ്കെടുത്തു. അതിനിടെ റഷ്യ മുൻകൈയ്യെടുത്ത് ഇന്ത്യ-റഷ്യ-ചൈന സംയുക്ത യോഗവും നടത്തി. അതിർത്തി തർക്കം തീർക്കാൻ റഷ്യ കാണിക്കുന്ന താല്പര്യത്തിൻറെ കൂടി സൂചനയായി ഈ യോഗം. നിശ്ചയിച്ചതിലും വൈകിയാണ് ഇന്ത്യ ചൈന ചർച്ച തുടങ്ങിയത്. എസ് ജയശങ്കറുമായുള്ള ചർച്ചയ്ക്ക് തൊട്ടു മുമ്പ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കണ്ടിരുന്നു.
അതിർത്തിയിൽ ഇന്ത്യ സേനയെ വിന്യസിച്ച മലനിരകളിലേക്ക് കയറാൻ കഴിഞ്ഞ ദിവസം ചൈനീസ് സേന ശ്രമിച്ചു എന്ന റിപ്പോർട്ടുകളുണ്ട്. മുള്ളുവേലി കെട്ടി പോസ്റ്റുകൾക്ക് അതിര് നിശ്ചയിച്ച ഇന്ത്യ ചൈനീസ് സേനയുടെ കടന്നു കയറ്റ നീക്കം നിരന്തരം ചെറുക്കുകയാണ്. സമ്പൂർണ്ണ പിൻമാറ്റം എന്നതാണ് ഇന്ത്യയുടെ നിർദേശം. ഇതിന് സമയപരിധി നിശ്ചയിക്കണം എന്നും ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam