
ദില്ലി: പഞ്ചാബി ഗായകനും (punjabi singer) കോൺഗ്രസ് നേതാവുമായ (congress leader) സിദ്ദു മൂസൈവാലയുടെ (sidhu moose wala) കൊലപാതകത്തിൽ അന്വേഷണം തീഹാർ ജയിലിലേക്ക്. കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഗുണ്ടാതലവന്മാരായ ലോറൻസ് ബിഷ്ണോയി, കാല ജത്തേരി, കാല റാണ എന്നിവരെ ദില്ലി പൊലീസ് തീഹാർ ജയിലിലെ സെപ്ഷ്യൽ സെലിലെത്തി ചോദ്യം ചെയ്തു. ഇവരുടെ നിർദ്ദേശപ്രകാരം ലക്കിയെന്ന് ഗുണ്ടയാണ് കൊലപാതകം നടപ്പിലാക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം. പഞ്ചാബ് പൊലീസും ഇവരെ ഉടൻ ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. കേസില്‍ പഞ്ചാബ് സർക്കാർ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കൊലപാതകത്തിൽ പഞ്ചാബ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് പൊലീസ് വ്യക്തമാക്കി. അതിനിടെ, കൊലപാതകവുമായി ബന്ധപ്പെട്ട് ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയി കോടതിയെ സമീപിച്ചു. തീഹാര്‍ ജയിലിലുള്ള തന്നെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സുരക്ഷ വര്‍ധിപ്പിക്കണമെന്നുമാണ് ബിഷ്ണോയിയുടെ ആവശ്യം. മൂസേവാലയുടെ മരണത്തില്‍ ലോറൻസ് ബിഷ്ണോയി സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്വം ഏറ്റെടുത്തെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. സിദ്ദു മൂസൈവാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയിൽ വെച്ച് ഇന്നലെയാണ് സിദ്ദു വെടിയേറ്റ് മരിച്ചത്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാൻസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയായിരുന്നു ആക്രമണം. കാറിന് നേരെ ആക്രമികൾ മുപ്പത് റൗണ്ട് വെടിവച്ചു. ആക്രമണത്തിൽ രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു.
ഇതിന് പിന്നാലെ കൊലപാതകത്തിൽ എഎപി സർക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. സംഭവത്തിന് ഉത്തരവാദി ഭഗവന്ത് മാനാണെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പഞ്ചാബ് പിസിസി അധ്യക്ഷൻ ആരോപിച്ചു. അതേസമയം അധിക സുരക്ഷ മാറ്റിയെങ്കിലും ഒപ്പം നൽകിയിരുന്ന രണ്ട് ഗൺമാൻമാരെ കൂട്ടാതെയാണ് മൂസൈവാല സഞ്ചരിച്ചതെന്ന വിശദീകരണമാണ് പൊലീസ് നൽകുന്നത്. ഇരുപത്തിയെട്ടുകാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.
Also Read: മൂസേവാല വധം; 'ജയിലില്‍ താന്‍ കൊല്ലപ്പെട്ടേക്കും', കോടതിയെ സമീപിച്ച് ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയി