ചെന്നൈ ഉള്‍പ്പെടെ തമിഴ്‍നാട്ടിലെ നാല് ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരുകയാണ്.
ചെന്നൈ: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‍നാട്ടില്‍ കൂടുതൽ ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗണ്‍ നടപ്പിലാക്കും. മധുരയിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മധുരയിൽ ഏഴ് ദിവസത്തേക്കാണ് സമ്പൂർണ ലോക്ക് ഡൗൺ ഉണ്ടാവുക. വെല്ലൂർ , റാണിപേട്ട് ജില്ലകളിലും സമ്പൂർണ ലോക്ക്ഡൗൺ കൊണ്ടുവരും.
ചെന്നൈ ഉള്‍പ്പെടെ തമിഴ്‍നാട്ടിലെ നാല് ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരുകയാണ്. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. പലചരക്ക്- പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഓട്ടോ-ടാക്സി സര്‍വീസുകള്‍ ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ് നല്‍കുന്നത് തുടരും. ചെന്നൈയില്‍ നിന്ന് വിമാന സര്‍വീസിനും തടസമില്ല.
ഡിഎംകെ നേതാവും വില്ലുപുരം ഋഷിവന്ത്യം മണ്ഡലത്തിലെ എംഎൽഎയുമായ കെ കാർത്തികേയന് ഇന്നലെ കൊവിഡ‍് സ്ഥിരീകരിച്ചു. കൊവിഡ് മേഖലയിലെ സഹായ വിതരണത്തിൽ ഇയാള്‍ പങ്കെടുത്തിരുന്നു. എംഎൽഎയുടെ മൂന്ന് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.