
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള കാഞ്ചൻപാറയിലെ ഒരു സ്വകാര്യ സ്കൂളിലെ വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്. സ്കൂൾ കോമ്പൗണ്ടിൽ നിന്ന് രേഖകളില്ലാത്ത 1.77 കോടി രൂപയും കമ്പ്യൂട്ടർ സിസ്റ്റങ്ങളും ചില നിർണായക രേഖകളും പൊലീസ് പിടിച്ചെടുത്തു. കാഞ്ചൻപാറ ഹാർനെറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരായ ഫണ്ട് ദുരുപയോഗം ചെയ്യൽ, വഞ്ചന, കബളിപ്പിക്കൽ എന്നീ ആരോപണങ്ങളെത്തുടർന്നാണ് ബിസ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്കൂളിന് തുടർച്ചയായി സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദാസൻ ചന്ദ്ര എന്നയാൾ ബിസ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തുടർന്ന് പരാതിക്കാരന്റെയും മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ സ്കൂളിലെ അക്കൗണ്ട് ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് വലിയൊരു തുക കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടന്റ് എന്നിവരുൾപ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
പണത്തിന് പുറമെ, ക്യാമ്പസിനുള്ളിൽ മദ്യക്കുപ്പികളും കോണ്ടം പാക്കറ്റുകളും ഒരു കിടപ്പുമുറിക്ക് സമാനമായ സജ്ജീകരണങ്ങളും പൊലീസ് കണ്ടെത്തിയതോടെ വലിയ വിവാദമായി മാറിയിരിക്കുകയാണ്. സംഭവം പുറത്തുവന്നതോടെ പശ്ചിമ ബംഗാളിൽ ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. ബിജെപി എംഎൽഎ സുദീപ്ത ദാസ് സ്കൂൾ സന്ദർശിക്കുകയും സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ ഇത്തരമൊരു അവസ്ഥയിലാക്കിയതിനെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. സ്കൂളിൽ നിന്ന് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ കേവലം സ്കൂൾ ഫണ്ട് മാത്രമല്ലെന്നും ഇതിന് പിന്നിൽ തൃണമൂൽ കോൺഗ്രസിന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam