
ചെന്നൈ: തമിഴ്നാട്ടിൽ ദളിത് യുവാവിന്‍റെ അമ്മയ്ക്കു നേരെ പ്രബല ജാതിക്കാരുടെ ക്രൂരമായ അതിക്രമം. മകൻ ഗൗണ്ടർ വിഭാഗത്തിലെ യുവതിയെ പ്രണയിച്ചതിന് അമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. 50കാരിയെ വീട്ടുകാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കിയ ശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബലമായി മദ്യം കുടിപ്പിച്ച ശേഷമാണ് ബലാൽസംഗം ചെയ്തത്. തമിഴ്നാട്ടിലെ ധർമപുരിയിലാണ് സംഭവം നടന്നത്.
രാത്രി മുഴുവൻ കാട്ടിൽ വച്ച് പീഡിപ്പിച്ചതായി സ്ത്രീ പറഞ്ഞു. പരാതിയിൽ കേസെടുത്തിട്ടും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല. ആഗസ്ത് 14നാണ് സംഭവം നടന്നത്. എഫ്ഐആറിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ധർമ്മപുരിക്ക് സമീപത്തെ മൊറപ്പൂർ ഗ്രാമത്തിലാണ് 24 വയസുളള ദളിത് യുവാവിനൊപ്പം 23 വയസുള്ള ഗൌഡർ വിഭാഗത്തിലെ യുവതി ഒളിച്ചോടിയത്. യുവതി ഒളിച്ചോടിയെന്ന് മനസിലായ രക്ഷിതാക്കൾ മകളെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചെങ്കിലും സ്വിച്ച് ഓഫ് ആണെന്നാണ് മറുപടി ലഭിച്ചത്. ഇതിന് പിന്നാലെയാണ് യുവതിയുടെ ബന്ധുക്കൾ ദളിത് യുവാവിന്റെ വീട്ടിലെത്തി ബഹളം വച്ചത്. പിന്നാലെ യുവാവിനെ വിളിക്കാൻ ആവശ്യപ്പെട്ടതോടെ യുവാവിന്റെ അമ്മ ഭയന്നു. ഫോണിൽ മകനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നാണ് മറുപടി ലഭിച്ചത്. പിന്നാലെയാണ് അമ്മയെ തട്ടിക്കൊണ്ടുപോയി ക്രൂരത കാട്ടിയത്.
യുവാവും യുവതിയും ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. മകളെ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയതിന് ശേഷമാണ് യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ വീട്ടിലെത്തിയത്. യുവാവിന്‍റെ അമ്മയ്ക്ക് നേരെയുണ്ടായ അതിക്രമത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ പ്രതികളെ പിടികൂടിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam