
ദില്ലി: ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിൻ്റെ മകൾ ബൻസുരി സ്വരാജ് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിലാണ് ബൻസുരി സ്വരാജിന്റെ പേര് ഇടം പിടിക്കുന്നത്. ന്യൂഡൽഹി ലോക്‌സഭാ സീറ്റിലാണ് ബാൻസുരി മത്സരിക്കുന്നത്. ഇന്നലെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചത്.
അമ്മയുെട പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും അമ്മ സ്വർഗത്തിലിരുന്ന് അനുഗ്രഹാശിസ്സുകൾ നൽകുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ബൻസുരി സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് ബൻസുരിക്കുള്ള നേട്ടമല്ല, ഓരോ ബിജെപി പ്രവർത്തകരുടേയും നേട്ടമാണെന്നും അവർ പറഞ്ഞു. അഭിഭാഷകയായി ഏറെ കാലം പ്രവർത്തിച്ച ബൻസുരിയെ കഴിഞ്ഞ വർഷം ബിജെപി ഡൽഹി ലീഗൽ സെല്ലിൻ്റെ കോ-കൺവീനറായി ബിജെപി നിയമിച്ചിരുന്നു. തുടർന്നാണ് പാർലമെന്ററി രംഗത്തേക്കുള്ള നിർദേശം. 2007-ലാണ് അഭിഭാഷക ജീവിതത്തിലേക്ക് കടന്നുവരുന്നത്. ദില്ലി ബാർ കൗൺസിലിൽ എൻറോൾ ചെയ്‌ത ബൻസുരി സ്വരാജിന് അഭിഭാഷകവൃത്തിയിൽ പതിനഞ്ച് വർഷത്തെ പരിചയ സമ്പത്തുണ്ട്. വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് നിയമ ബിരുദം നേടിയത്.
അതേസമയം,16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക. ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. വാരാണസിയിൽ ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി ജനവിധി തേടുന്നത്. 2019 ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അഭ്യൂഹങ്ങളെ തെറ്റിച്ച് കൊണ്ടാണ് മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക എന്ന പ്രഖ്യാപനം വന്നത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam