
ദില്ലി: സമാജ്‍വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ സംസ്കാര ചടങ്ങുകൾ ജന്മഗ്രാമമായ സായ്ഫായിൽ നടക്കും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് നടക്കുക. മൃതദേഹം സായ് ഫായിലേക്ക് കൊണ്ടു പോകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ഗുരു ഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മുലായം സിങ് യാദവിന്റെ മരണം. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് നിര്യാണം. മകൻ അഖിലേഷ് യാദവ് തന്നെയാണ് ട്വീറ്റിലൂടെ മരണവിവരം അറിയിച്ചത്.
തുടർച്ചയായ മൂന്ന് തവണ യു പി മുഖ്യമന്ത്രി, 1996ൽ പ്രതിരോധ മന്ത്രി എന്നീ പദവികൾ വഹിച്ചിരുന്നു. ഏഴു തവണ ലോക്സഭയിൽ എത്തിയ വ്യക്തി കൂടിയാണ് ഇദ്ദേഹം. രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഹിന്ദി ഹൃദയ ഭൂമിയുടെ നേതാജിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്നാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെത്തുന്നത്. മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ രാഷ്ട്രപതിയുൾപ്പെടെ നിരവധി പ്രമുഖർ അനുശോചനമറിയിച്ചു.
Mulayam Singh Yadav : വിട വാങ്ങുന്നത് ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിച്ച രാഷ്ട്രീയ ചാണക്യൻ!