
മുംബൈ: 26/11 മുംബൈ ഭീകരാക്രമണക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ഫഹീം അൻസാരിക്ക്, പൊലീസ് ക്ലിയറൻസ്/സ്വഭാവ പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ഏത് ജോലിയും ചെയ്യാമെന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയിൽ. 166 പേരുടെ മരണത്തിനും 300-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ 17-ാം വാർഷികത്തിന് ഒരു ദിവസം മുമ്പാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ജനുവരിയിലാണ് അൻസാരി ഹൈക്കോടതിയെ സമീപിച്ചത്. നിരോധിത ഭീകര സംഘടനയിലെ സജീവ അംഗമാണ് എന്ന് സംശയിക്കുന്നതിനാൽ അൻസാരി ഇപ്പോഴും നിരീക്ഷണത്തിലാണെന്നും പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നും ചൂണ്ടിക്കാട്ടി സെപ്റ്റംബറിൽ സർക്കാർ അപേക്ഷ നിരസിച്ചിരുന്നു. എന്നാൽ ഇന്ന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമായ ജോലികളുടെ ഒരു ലിസ്റ്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പാൽക്കർ ഇന്ന് കോടതിയിൽ സമർപ്പിച്ചു.
എല്ലാ സർക്കാർ, അർദ്ധ സർക്കാർ, മുനിസിപ്പൽ ബോഡി ജോലികൾക്കും ആർ. ടി.ഒ ബാഡ്ജ്, പെർമിറ്റ് ലഭിക്കുന്നതിനും സ്കൂളുകളിലും കോളേജുകളിലുമുള്ള ജോലികൾക്കും സുരക്ഷാ ജീവനക്കാരുടെ ജോലികൾക്കുമാണ് പൊലീസ് ക്ലിയറൻസ് വേണ്ടത്. സ്വകാര്യ കമ്പനികൾക്ക് പോലീസിൽ നിന്ന് വേണമെങ്കിൽ സ്വഭാവ പരിശോധന ആവശ്യപ്പെടാമെന്നും ഇതിൽ നിന്നും വ്യക്തമായിരുന്നു. ഇതോടെ പൊലീസ് ക്ലിയറൻസ്/സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമല്ലാത്തതോ ആവശ്യമില്ലാത്തതോ ആയ ഏത് ജോലിയും അൻസാരിക്ക് ചെയ്യാമെന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. നിരോധിത ഭീകര സംഘടനയുമായി അൻസാരിക്കുള്ള ബന്ധത്തെക്കുറിച്ചുള്ള രഹസ്യാത്മക റിപ്പോർട്ട് പോലീസ് സമർപ്പിച്ചതിനാൽ വിഷയം അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഹൈക്കോടതി ഇത് അംഗീകരിച്ചു.