'ചിരിച്ച് കൊണ്ട് അയാൾ പറഞ്ഞു, ഞാൻ അജ്മൽ കസബാണ്'; ഭീകരരെ പേടിക്കാതെ 20 ഗ‍ർഭിണികളെ സംരക്ഷിച്ച അ‍‌ഞ്ജലി, ഇപ്പോഴും വേട്ടയാടുന്ന ഓർമ്മകൾ

Published : Nov 25, 2025, 07:22 PM IST
anjaly kulthe ajmal kasab

Synopsis

2008 നവംബർ 26-ന് കാമാ ഹോസ്പിറ്റലിൽ അജ്മൽ കസബും സംഘവും എത്തിയപ്പോൾ 20 ഗർഭിണികളെ രക്ഷിച്ച ധീരയായ നഴ്സ് അഞ്ജലി കുൽത്തെ. കസബും കൂട്ടാളിയും അതിക്രമിച്ചു കയറി വെടിയുതിർക്കുമ്പോൾ, പ്രസവ വാർഡിലെ ഹെഡ് നഴ്‌സായ കുൽത്തേ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നു

മുംബൈ: 2008 നവംബർ 26-ന് രാത്രി മുംബൈയെ നടുക്കിയ ഭീകരാക്രമണത്തിനിടെ കാമ ഹോസ്പിറ്റലിൽ കണ്ട ഭീകരരിൽ ഒരാളായ അജ്മൽ കസബിനെ തിരിച്ചറിഞ്ഞ ഹെഡ് നഴ്‌സ് അഞ്ജലി കുൽത്തേയുടെ അനുഭവങ്ങൾ ഇന്നും ഭീതിയുണർത്തുന്നതാണ്. കസബും കൂട്ടാളി അബു ഇസ്മായിലും കാമ ഹോസ്പിറ്റലിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുമ്പോൾ, പ്രസവ വാർഡിലെ ഹെഡ് നഴ്‌സായ കുൽത്തേ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നു. തന്‍റെ വാർഡിൽ 20 ഗർഭിണികൾ ഉണ്ടായിരുന്നെന്നും, മുൻകരുതലെന്ന നിലയിൽ വാർഡിന്‍റെ കട്ടിയുള്ള വാതിലുകൾ അടച്ച്, 20 സ്ത്രീകളെയും അവരുടെ ബന്ധുക്കളെയും അകലെയുള്ള ചെറിയ മുറിയായ പാൻട്രിയിലേക്ക് മാറ്റിയെന്നും അഞ്ജലി പറയുന്നു. 1886-ൽ നിർമ്മിച്ച ആശുപത്രിയുടെ കട്ടിയുള്ള ചുമരുകളും ഭാരമേറിയ വാതിലുകളും അന്ന് അവർക്ക് രക്ഷയായി.

കാമ ഹോസ്പിറ്റലിന് പിന്നിൽ വെടിയൊച്ച കേട്ട് തന്‍റെ സഹപ്രവർത്തക അയബായി ജാദവിനൊപ്പം ജനലിലൂടെ നോക്കിയപ്പോഴാണ് കസബും കൂട്ടാളിയും മതിൽ ചാടി അകത്തേക്ക് കടക്കുന്നത് കണ്ടതെന്നും, തങ്ങളെ കണ്ടയുടൻ ഒരാൾ വെടിയുതിർത്തെന്നും അഞ്ജലി ഓർക്കുന്നു. അയബായിയുടെ സാരി രക്തം കൊണ്ട് ചുവക്കുന്നത് കണ്ടതോടെയാണ് വെടിയേറ്റത് അവർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും നിർഭാഗ്യവശാൽ അയബായി മരണപ്പെട്ടു. അതിനുശേഷം ഭീകരർ ആശുപത്രി ഗേറ്റിന് പുറത്ത് സുരക്ഷാ ജീവനക്കാർക്ക് നേരെ വെടിയുതിർത്ത ശേഷം പ്രസവ വാർഡിന്‍റെ ദിശയിൽ ഉയർന്ന നിലകളിലേക്ക് നീങ്ങിയെന്ന് അഞ്ജലി വെളിപ്പെടുത്തി.

കസബും കൂട്ടാളിയും ആശുപത്രിയുടെ ടെറസിലേക്ക് ഓടിക്കയറി താഴെയുള്ള ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്തപ്പോഴും, പരിക്കേറ്റ ഒരു നഴ്‌സിനെ കാഷ്വാലിറ്റിയിലേക്ക് മാറ്റുകയും ചികിത്സിക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു അഞ്ജലി. ഇതിനിടെ പാൻട്രിയിൽ ഒളിച്ചിരുന്ന ഒരു സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെടാൻ തുടങ്ങി. ഭീകരാക്രമണത്തിനിടയിലും ആ അമ്മയെയും കുഞ്ഞിനെയും ഏത് വിലകൊടുത്തും രക്ഷിക്കാൻ അഞ്ജലി ഉറച്ചു. "ഒരു അമ്മയെ അവളുടെ കുഞ്ഞിനെ ഭീകരർക്ക് ബലിയർപ്പിക്കാൻ ഞാൻ അനുവദിക്കില്ലായിരുന്നു," അവർ പറഞ്ഞു.

അതിതീവ്രമായ പ്രസവവേദന തുടങ്ങിയപ്പോൾ ഡോക്ടറോട് അടിയന്തിരമായി വാർഡിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും വെടിവെപ്പ് രൂക്ഷമായതിനാൽ ഡോക്ടർക്ക് താഴെ വരാൻ കഴിഞ്ഞില്ല. ഈ നിർണായക നിമിഷത്തിൽ ഭയന്ന് ലേബർ റൂമിലേക്ക് വരാൻ മടിച്ച ആ സ്ത്രീയെ അഞ്ജലി പറഞ്ഞ് ബോധ്യപ്പെടുത്തി കോണിപ്പടിക്ക് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് ഒരു ഡോക്ടറുടെ സഹായത്തോടെ അവർ സുരക്ഷിതമായി പ്രസവിച്ചു. ഈ സമയത്ത് ഓപ്പറേഷൻ റൂമിൽ നിന്ന് ശബ്‍ദമൊന്നും പുറത്ത് പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ട വെല്ലുവിളിയും അവർക്കുണ്ടായിരുന്നു.

വേട്ടയാടുന്ന ഓർമ്മകൾ

മുഴുവൻ രാത്രിയും ഗർഭിണികളോടൊപ്പം ഇരുന്ന് അവർക്ക് ധൈര്യം നൽകിയ അഞ്ജലി, രാവിലെ പൊലീസ് വാതിലിൽ മുട്ടിയപ്പോഴാണ് ആശ്വാസമായതെന്ന് പറഞ്ഞു. "അന്ന് രാത്രി ഞാൻ കണ്ട രക്തപ്പുഴയും മൃതദേഹങ്ങളുടെ എണ്ണവും എന്നെ ദിവസങ്ങളോളം ഉറങ്ങാൻ അനുവദിച്ചില്ല," 26/11 രാത്രിയെക്കുറിച്ചുള്ള ഓർമ്മകൾ അഞ്ജലിയെ ഇപ്പോഴും വേട്ടയാടുന്നു.

ധീരമായ ഈ സേവനത്തിന് യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അഞ്ജലിക്ക് അവസരം ലഭിച്ചു. കസബിനെ തിരിച്ചറിയാൻ മുംബൈ പൊലീസ് വിളിച്ചപ്പോഴും കുടുംബത്തിന്‍റെ ഭയം വകവെക്കാതെ അവർ സാക്ഷി പറയാൻ തയ്യാറായി. ജയിലിൽ വെച്ച് കസബ് തന്നെ തിരിച്ചറിഞ്ഞപ്പോൾ ചിരിച്ചുകൊണ്ട്, 'മാഡം, നിങ്ങൾ എന്നെ തിരിച്ചറിഞ്ഞു. ഞാൻ അജ്മൽ കസബാണ്,' എന്ന് പറഞ്ഞതായും അഞ്ജലി ഓർത്തെടുത്തു. "കസബിന് യാതൊരു പശ്ചാത്താപവുമില്ലായിരുന്നു. അയാളുടെ മുഖത്തെ വിജയിഭാവം എന്നെ എപ്പോഴും വേട്ടയാടും," അഞ്ജലി കൂട്ടിച്ചേർത്തു. അന്ന് ജീവനോടെ പിടിക്കപ്പെട്ട ഏക ഭീകരനായിരുന്നു അജ്മൽ കസബ്. 2008 നവംബർ 26-ന് മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 164 പേർ കൊല്ലപ്പെട്ടു.

 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന