
മുംബൈ: പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിൽ അപകടം. വഡാലയിൽ വച്ചാണ് മോണോ റെയിൽ ട്രാക്കിൽ നിന്ന് കംപാർട്ട്മെന്റ് തെന്നി മാറിയത്. അപകടത്തിൽ കോച്ചിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല. മുംബൈ മെട്രോ പൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉപ വിഭാഗമായ മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡാണ് മോണോ റെയിൽ പ്രവർത്തനവും അറ്റകുറ്റ പണികളും ഏകോപിപ്പിക്കുന്നത്. നഗരത്തിലെ ഏക മോണോറെയിൽ സിസ്റ്റം സെപ്തംബർ 20 മുതൽ പ്രവർത്തന രഹിതമാണ്യ മൺസൂൺ സമയത്തുണ്ടായ സാങ്കേതിക തകരാറുകൾ പതിവായതിന് പിന്നാലെയായിരുന്നു ഇത്. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് പുതിയതായി നിർമ്മിച്ച ബീമിലൂടെയായിരുന്നു അപകട സമയത്ത് മോണോ റെയിൽ കടന്ന് പോയത്.
മേധ സെർവേ ഡ്രൈവ്സ് എന്ന സ്ഥാപനമാണ് ഈ ബീം നിർമ്മിച്ചത്. ഗൈഡ് വേ ബീമിൽ നിന്ന് റെയിൽ കംപാർട്ട്മെന്റ് മറ്റൊരു ബീമിലേക്ക് തെന്നി മാറിയതോടെ കംപാർട്ട്മെന്റ് പാതയിൽ നിന്ന് തെന്നി മാറുകയായിരുന്നു. ബീമിൽ നിന്ന് ഒരു കംപാർട്ട് മെന്റ് പുറത്തേക്ക് വന്ന നിലയാണ് അപകടത്തിലുണ്ടായത്. മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയാണ് ട്രെയിനിലുണ്ടായിരുന്ന ഓപ്പറേറ്ററെയും എൻജിനീയറെയും രക്ഷിച്ചത്. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം യാത്രക്കാർക്കായുള്ള സർവീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി പരീക്ഷണയോട്ടം നടത്തവേയാണ് അപകടമുണ്ടായത്.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സർവീസ് സജീവമാക്കുന്നതിനായി 4 കോച്ചുകളുള്ള 10 പുതിയ ട്രെയിനുകൾ വാങ്ങിയതായി അധികൃതർ വിശദമാക്കിയിട്ടുണ്ട്. 55 കോടി രൂപയാണ് ഒരു ട്രെയിനിന്റെ വില. അവയിൽ ഒന്നിന്റെ പരീക്ഷണയോട്ടമാണ് ഇന്നലെ നടത്തിയത്. രാജ്യത്തെ ആദ്യത്തെ മോണോറെയിൽ സർവീസാണ് മുംബൈയിലേത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam