പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുമായുള്ള വ്യാപാര കരാറിനെ ഇന്ത്യയ്ക്ക് നിർണ്ണായകമെന്ന് വിശേഷിപ്പിച്ചു. ഡോണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ, സർക്കാർ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് ആരോപിച്ച് പ്രതിപക്ഷം പാർലമെൻ്റിൽ പ്രതിഷേധം ശക്തമാക്കി. 

ദില്ലി: അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യയ്ക്ക് നിർണ്ണായകമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്പാദന രംഗത്ത് ഇത് വൻ നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി എൻഡിഎ എംപിമാരോട് പറഞ്ഞു. അതേസമയം, ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ബഹളത്തിൽ ലോക്സഭ സ്തംഭിച്ചു. കരാറിൽ സർക്കാർ ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തും.

നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനുശേഷം ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെക്കുറിച്ച് ഇന്നലെ രാത്രി ആദ്യം വിവരം നല്‍കിയത് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ആയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള അധിക തീരുവ ഉൾപ്പടെ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയാണ് ട്രംപ് 18 ആയി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിറുത്തിയെന്നും ട്രംപ് പറയുന്നു. 45 ലക്ഷം കോടിയുടെ ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുമെന്നും തീരുവ ഇന്ത്യ പൂജ്യത്തിലേക്ക് എത്തിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

പ്രധാനമന്ത്രിയെ അഭിനന്ദിച്ച് എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗം

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനായുള്ള ധാരണയ്ക്ക് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗം. മുദ്രാവാക്യം വിളിയോടെയാണ് എൻഡിഎ അംഗങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. കരാർ ഇന്ത്യയ്ക്ക് നിർണ്ണായകമെന്നും വളർച്ചയ്ക്ക് സഹായിക്കുമെന്നും നരേന്ദ്ര മോദി എൻഡിഎ പാർലമെൻറിറി പാർട്ടി യോഗത്തെ അറിയിച്ചു. ലോകക്രമം മാറുന്നു എന്നും ഉദ്പാന രംഗത്ത് ഇത് വലിയ നേട്ടമാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ മോദി അമേരിക്കയ്ക്ക് കീഴടങ്ങി എന്ന വാദം പ്രതിപക്ഷം ശക്തമാക്കുകയാണ്. സറണ്ടർ മോദി എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം രണ്ട് സഭകളിലും നടുത്തളത്തിൽ ഇറങ്ങി. ഇന്ത്യയുടെ നയം പ്രഖ്യാപിക്കാൻ ആരാണ് ഡോണാൾഡ് ട്രംപിന് പുറം കരാർ നല്‍കിയെന്ന് ചോദിച്ച് പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്സഭ നടപടികൾ ഉച്ചവരെ സ്തംഭിച്ചു. 

കരാറിൽ ഒന്നും മൂടിവയ്ക്കാനില്ലെന്നും പാർലമെൻ്റിൽ വിശദമായ ചർച്ചയ്ക്ക് തയ്യാറെന്നും സർക്കാർ അറിയിച്ചു. മറ്റു വിഷയങ്ങൾ ഇല്ലാത്തത് കൊണ്ടാണ്ട് കോൺഗ്രസ് വ്യാപാര കരാറിനെതിരെ പ്രതിഷേധിക്കുന്നതെന്നും സർക്കാർ തിരിച്ചടിച്ചു. ഇന്ത്യയെ മരിച്ച സാമ്പത്തിക അവസ്ഥയെന്ന് വിശേഷിപ്പിച്ച ഡോണാൾഡ് ട്രംപ് അധിക തീരുവ ഒറ്റയടിക്ക് കുറച്ചത് മോദിക്ക് നേട്ടമായി. എന്നാൽ ഇതിനായി ഇന്ത്യ എത്രത്തോളം വിട്ടുവീഴ്ച ചെയ്തു എന്നതിലെ അവ്യക്തത ചൂണ്ടിക്കാട്ടി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. 

YouTube video player