
മുംബൈ: ഭാഭ അറ്റോമിക് റിസർച്ച് സെൻ്ററിലെ (BARC) ശാസ്ത്രജ്ഞനാണെന്ന് നടിച്ച് ഇറാനിയൻ കമ്പനികളെ കബളിപ്പിക്കാൻ ശ്രമിച്ച 60-കാരൻ ഉൾപ്പെടെ രണ്ട് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ സഹകരണം , ഗവേഷണ പങ്കാളിത്തം എന്നീ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.
പ്രതികളായ അക്തർ ഹുസൈനി ഖുതുബുദ്ദീൻ അഹമ്മദ് (60), സഹോദരൻ ആദിൽ ഹുസൈനി (59) എന്നിവർ ചേർന്ന് ലിഥിയം-6 റിയാക്ടറിൻ്റേതെന്ന വ്യാജേനയുള്ള ഡിസൈൻ എൻക്രിപ്റ്റഡ് നെറ്റ്‌വർക്ക് വഴി ഇറാനിലെ കമ്പനികൾക്ക് വിൽക്കാൻ ശ്രമിച്ചതായി അന്വേഷണ ഏജൻസി വൃത്തങ്ങൾ അറിയിച്ചു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്രതികൾ ടെഹ്റാൻ സന്ദർശിച്ചിരുന്നു. കൂടാതെ ഇന്ത്യയിലെയും ദുബായിലെയും ഇറാനിയൻ എംബസികളിൽ നിരവധി തവണ എത്തുകയും ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഒരു ഇറാനിയൻ നയതന്ത്രജ്ഞനെയും മുതിർന്ന ബാർക്ക് ശാസ്ത്രജ്ഞരെന്ന വ്യാജേന ഇവർ കബളിപ്പിച്ചു. ലിഥിയം-6 അധിഷ്ഠിത ഫ്യൂഷൻ റിയാക്ടറിൻ്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തെന്നായിരുന്നു ഇവരുടെ പ്രധാന അവകാശവാദം. എന്നാൽ, ലിഥിയം-7 ഉപയോഗിച്ചുള്ള റിയാക്ടറിനെക്കുറിച്ച് പ്രതികൾ നൽകിയ വിവരങ്ങൾ അശാസ്ത്രീയമാണെന്ന് വിദഗ്ദ്ധർ സ്ഥിരീകരിച്ചു.
അന്വേഷകരെ കബളിപ്പിക്കാൻ 'ന്യൂക്ലിയർ റിയാക്ടർ ഫിസിക്സ്', 'പ്ലാസ്മ ഡൈനാമിക്സ്' പോലുള്ള സങ്കീർണ്ണ ശാസ്ത്രീയ പദങ്ങൾ പ്രതികൾ ഉപയോഗിച്ചു. ഇത് മനസ്സിലാക്കാൻ പ്ലാസ്മ ഫിസിക്സ്, ന്യൂക്ലിയർ എഞ്ചിനീയറിംഗ് വിദഗ്ദ്ധരുടെ സഹായം തേടേണ്ടി വന്നു. ഝാർഖണ്ഡ് സ്വദേശിയായ അക്തറിൽ നിന്ന് പത്തോളം ആണവ ഭൂപടങ്ങളും നിരവധി വ്യാജ പാസ്‌പോർട്ടുകളും വ്യാജ ബാർക്ക് ഐ.ഡി.യും പിടിച്ചെടുത്തു. 1995 മുതൽ സഹോദരങ്ങൾക്ക് വിദേശ ഫണ്ടിംഗ് ലഭിച്ചിരുന്നു. ഇത് 2000-ന് ശേഷം കോടികളായി വർധിച്ചു. ബാർക്ക് ഉൾപ്പെടെയുള്ള ആണവ നിലയങ്ങളുമായി ബന്ധപ്പെട്ട രഹസ്യ ബ്ലൂപ്രിൻ്റുകൾ കൈമാറിയതിനാണ് ഈ തുക ലഭിച്ചതെന്നാണ് സംശയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam