
കൊച്ചി: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലുള്ള സാക്ഷി കൊച്ചിയിൽ നിന്ന് എന്ന് റിപ്പോർട്ട്. തഹാവൂര്‍ റാണയ്ക്കും ഹെഡ്‍ലിക്കും ഇന്ത്യയില്‍ എത്തിയപ്പോൾ ഇയാളാണ് സഹായം നൽകിയത് എന്നാണ് എൻഐഎ നല്‍കുന്ന വിവരം. ഇയാൾക്കൊപ്പം തഹാവൂര്‍ റാണയെയും കൊച്ചിയിൽ എത്തിച്ച് തെളിവ് ശേഖരിക്കാൻ എൻഐഎ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകൾ. റാണയെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥ സംഘത്തിൽ കൊച്ചി എൻഐഎ യൂണിറ്റിലെ രണ്ടു ഉദ്യോഗസ്ഥരുമുണ്ട്. തഹാവൂർ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നൽകി എന്നത് എൻഐഎ അന്വേഷിക്കുന്നുണ്ട്.
ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽ എത്തിയതെന്ന് റാണ പറഞ്ഞുവെന്നുള്ള സൂചനകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് റാണയെയും ഹെഡ്‍ലിയെയും ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തത്. റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്‍ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകിയത്. മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്നാണ് സൂചന. ഐഎസ്ഐ ഏജൻറുമായി തഹാവൂർ റാണ ആദ്യ ചർച്ച നടത്തിയത് ദുബായിൽ വച്ചാണെന്നാണ് എൻഐഎ കണ്ടെത്തിയിട്ടുള്ളത്.
മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് ഹെഡ്‍ലിയുടെ നിർദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. ഐഎസ്ഐ ബന്ധമുള്ളയാൾ ഇരുവരുടെയും ബാല്യകാല സുഹൃത്താണെന്നാണ് സൂചന. യു എസ് കൈമാറിയ വിവരത്തിൽ ഇയാളുടെ പേരില്ല. വിശദാംശങ്ങൾ അറിയാൻ എൻഐഎ റാണയെ ചോദ്യം ചെയ്യൽ തുടരുകയാണ്. റാണ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും എൻഐഎ വ്യക്തമാക്കി. അതേസമയം തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിൽ കൊണ്ടുവരും. മുംബൈ സ്ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് റാണ കൊച്ചിയിൽ വന്ന് താമസിച്ചത് എന്തിനാണെന്നാണ് എൻ ഐ എ പരിശോധിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam