
പൂനെ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിവാഹം, പക്ഷേ കനത്ത മഴയെത്തുടർന്ന് വിവാഹ ചടങ്ങുകൾ മുടങ്ങുന്ന വക്കിലെത്തി. ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിൽ വധൂവരന്മാരും കുടുംബവും പ്രതിസന്ധിയിലായതോടെ വിവാഹ ചടങ്ങ് മുടങ്ങാതെ മകന്‍റെ വിവാഹ വേദിയിൽ ഇടമൊരുക്കി മുസ്ലീം കുടുംബം. മഹാരാഷ്ട്രയിലെ പൂനെയിലാണ് മതസാഹോദര്യം വിളിച്ചോതുന്ന വിവാഹ ചടങ്ങുകൾ നടന്നത്. മതത്തിന്‍റേയും ജാതിയുടേയും പേരിൽ വർഗീയത കാട്ടുന്നവർക്കിടയിൽ മതസൌഹാർദത്തിന്‍റെ ഉദാത്ത മാതൃകയായാവുകയാണ് ഈ കുടുംബം.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഏറെ പ്ലാൻ ചെയ്താണ് പൂനെ സ്വദേശികളായ സംസ്‌കൃതി കവാഡെയുടെയും നരേന്ദ്ര ഗലണ്ടെയുടെയും വിവാഹം ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങായി പ്ലാൻ ചെയ്തത്. വിവാഹ ചടങ്ങുകൾ പുരോഗമിക്കവേ അപ്രതീക്ഷിതമായി കനത്ത മഴയെത്തി. ഇതോടെ വിവാഹ ചടങ്ങുകൾ നടക്കേണ്ട തുറന്ന മണ്ഡപവും പുൽത്തകിടിയുമടക്കം വെള്ളത്തിലായി. തുറന്ന സ്ഥലമായതിനാൽ നനായാതെ നിൽക്കാൻ പോലും സ്ഥലമില്ലാതായി. ഇതോടെ മഴ നനയാതെ രക്ഷപ്പെടാനായി അതിഥികളടക്കം പരക്കം പാഞ്ഞു.
ഏറെ നേരമായിട്ടും മഴ നിൽക്കാതായതോടെ വരനും വധുവമടക്കം നിരാശരായി. മുഹൂർത്ത സമയം കഴിയാനും ഇരുട്ടാവാനും തുടങ്ങി. ഇതിനിടെയിലാണ് നവവധൂവരന്മാർക്ക് രക്ഷകരായി മുസ്ലം കൂടുംബമെത്തിയത്. നരേന്ദ്രയുടേയും സംസ്കൃതിയുടെയും ബന്ധുക്കളുടെ അന്വേഷണത്തിൽ തൊട്ടടുത്ത് ഒരു ഓഡിറ്റോറിയം ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ അവിടെ ഒരു മുസ്ലിം കുടുംബത്തിന്‍റെ വിവാഹം നടക്കുന്നുണ്ടായിരുന്നു. ബന്ധുക്കൾ കാര്യം പറഞ്ഞതോടെ നിറഞ്ഞ മനസോടെ കുടുംബം ഇവരെ ഓഡിറ്റോറിയത്തിലേക്ക് ക്ഷണിച്ചു.
പിന്നാലെ നരേന്ദ്രയുടേയും സംസ്കൃതിയുടെയും വിവാഹത്തിനെത്തിയ ബന്ധുക്കളേലും അതിഥികളെയും ഓഡിറ്റോറിയത്തിലേക്ക് ക്ഷണിച്ചു. തങ്ങളുടെ മകന്‍റെ വിവാഹ ചടങ്ങ് വേഗത്തിലാക്കി മണ്ഡപം ഒരു മണിക്കൂറോളം മുസ്ലിം കുടുംബം തങ്ങൾക്ക് വിട്ടു നൽകിയെന്ന് വധുവിന്റെ ബന്ധുവായ ശാന്താറാം കാവഡെ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. പരമ്പരാഗത ആചാരങ്ങളോടെയും അനുഷ്ഠാനങ്ങളോടേയുമാണ് മുസ്ലീം കുടുംബത്തിന്‍റെയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ നരേന്ദ്രയും സംസ്കൃതിയും വിവാഹിതരായത്. എല്ലാ സൌകര്യവും അവർ ഒരുക്കി തന്നു. ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന ഒന്നാണ്. പിന്നീട് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് സ്നേഹം പങ്കുവെച്ചാണ് തങ്ങൾ മടങ്ങിയതെന്നും ശാന്താറാം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam