നവജാത ശിശുവിന് നരേന്ദ്ര മോദിയെന്ന് പേരിട്ട മുസ്ലിം കുടുംബം പേര് മാറ്റി

By Web TeamFirst Published May 29, 2019, 5:23 PM IST
Highlights

തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന്  ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ട കുടുംബം ഒരാഴ്ച തികയും മുൻപ് പേര് മാറ്റി

ഗോണ്ട: ലോക്സഭാ  തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന്  ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ട മുസ്ലിം കുടുംബം തീരുമാനം മാറ്റി. യുപിയിലെ ഗോണ്ടയിൽ ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദിയെന്ന് പേരിട്ടത് ഇന്ത്യയൊട്ടാകെ വാർത്തയായിരുന്നു. എന്നാൽ കുഞ്ഞിന്റെ പേര് ഒരാഴ്ച തികയും മുൻപ് മാറ്റിയ കുടുംബം അൽതാഫ് ആലം മോദി എന്ന പേരാണ് ഇപ്പോൾ ഇട്ടിരിക്കുന്നത്.

'അതെ, എന്‍റെ കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടി ജനിച്ചപ്പോള്‍ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്‍റെ പേരിടാമെന്ന്," ഇതായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് കുട്ടിയുടെ അമ്മ മേനാസ് ബീഗം അന്ന് പറഞ്ഞത്.

എന്നാൽ കുഞ്ഞിനെ കാണാനോ, ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കാനോ കുടുംബാംഗങ്ങളാരും വന്നില്ല. സമുദായംഗങ്ങളായവരും ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. കുഞ്ഞിന് നരേന്ദ്ര മോദിയെന്ന് പേരിട്ടത് തന്നെയായിരുന്നു ഇവരെ പിണക്കിയത്. ഇതോടെ മുൻപെടുത്ത തീരുമാനം മാതാപിതാക്കള്‍ മാറ്റി. നരേന്ദ്ര മോദിയെന്ന പേരിന് പകരം അൽതാഫ് ആലം മോദിയെന്നാക്കി. ഇപ്പോഴും മോദി എന്ന വാക്ക് പേരിൽ നിന്ന് ഒഴിവാക്കേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചു.

അതേസമയം കുഞ്ഞിന്റെ ജനന തീയ്യതി സംബന്ധിച്ച് മറ്റൊരു വിവാദം കൂടി ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23 നാണ് കുഞ്ഞ് ജനിച്ചതെന്നാണ് കുടുംബം അവകാശപ്പെടുന്നത്. എന്നാൽ കുഞ്ഞ് ജനിച്ചത് മെയ് 12 നാണെന്ന് പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ട‍ര്‍മാ‍ര്‍ പറഞ്ഞു. ജനന രജിസ്ട്രേഷന് തെറ്റായ തീയ്യതിയാണ് മേനാസ് ബീഗം നൽകിയതെന്നും അവര്‍ ആരോപിച്ചു.

click me!