കാവേരി നദീജല വിഷയത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധിയും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നു. സർവ്വകക്ഷി യോഗം വിളിക്കണമെന്ന ഉദയനിധിയുടെ ആവശ്യം തള്ളിയ വിജയ്, കർണാടകയുമായി നേരിട്ട് ചർച്ച നടത്താനുള്ള തീരുമാനത്തെ ന്യായീകരിച്ചു.
ചെന്നൈ: കാവേരി നദീജലത്തെ ചൊല്ലി തമിഴ്നാട് മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധിയും തമ്മിൽ നിയമസഭയിൽ വാക്പോര്. സർവ്വകക്ഷി യോഗം വിളിക്കണമെന്ന ഉദയനിധിയുടെ ആവശ്യം വിജയ് തള്ളിക്കളഞ്ഞു. കർണാടകയുമായി നേരിട്ട് ചർച്ച നടത്താനുള്ള തന്റെ തീരുമാനത്തെ വിജയ് ന്യായീകരിച്ചു. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ചർച്ചകൾക്ക് തയ്യാറാണെന്നും അതിന്‍റെ പേരിലുള്ള അപമാനം നേരിടാനും താൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാവേരി ജലത്തിലെ അവകാശം സംബന്ധിച്ച് തമിഴ്‌നാട് യാതൊരു വിട്ടവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും വിജയ് ആവർത്തിച്ചു.
അന്തർസംസ്ഥാന തർക്കത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് പ്രതിപക്ഷത്തോട് വിജയ് ആവശ്യപ്പെട്ടു. മേക്കെദാട്ടു വിഷയത്തിൽ മുൻകാലങ്ങളിൽ എല്ലാ പാർട്ടികളും ഒന്നിച്ച് പ്രമേയം പാസാക്കുകയും ആ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിജയ് ഓർമ്മിപ്പിച്ചു. കാവേരി ട്രിബ്യൂണലിന്റെ അന്തിമ വിധിയും നിയമപരമായ വ്യവസ്ഥകളും ചൂണ്ടിക്കാട്ടി മേക്കെദാട്ടു പദ്ധതിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സർക്കാർ വീണ്ടും പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കാവേരി പ്രശ്നത്തിൽ സംസ്ഥാനത്തിന്‍റെ നിയമപരമായ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്ന് വിജയ് ആവർത്തിച്ചു. ചരിത്രം പറഞ്ഞ് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ താനില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു.
കർണാടകയുമായി നേരിട്ട് ചർച്ച നടത്താൻ താനാണ് നിർദ്ദേശിച്ചതെന്ന് സമ്മതിച്ച വിജയ്, ഇത് സംസ്ഥാനത്തിന്റെ നിയമപരമായ നിലപാടുകളിൽ നിന്നുള്ള പിന്മാറ്റമായി കാണരുതെന്ന് ആവശ്യപ്പെട്ടു. അയൽ സംസ്ഥാനവുമായുള്ള ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കാണാൻ സാധിക്കുമോയെന്നാണ് താൻ നോക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരിൽ അപമാനം നേരിടേണ്ടി വന്നാൽ പോലും ജനങ്ങൾക്ക് വേണ്ടി ആ റിസ്ക് ഏറ്റെടുക്കാൻ തയ്യാറാണെന്ന് വിജയ് വ്യക്തമാക്കി.
എന്നാൽ കർണാടക സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചപ്പോൾ എന്തുകൊണ്ടാണ് വിജയ് സർക്കാർ അതിന് തയ്യാറാകാത്തതെന്ന് ഉദയനിധി സ്റ്റാലിൻ ചോദിച്ചു. മേക്കെദാട്ടു അണക്കെട്ട് നിർമ്മാണത്തിനെതിരെ തമിഴ്‌നാട് ഒറ്റക്കെട്ടാണെന്ന് തെളിയിക്കാൻ സർവ്വകക്ഷി യോഗം വിളിക്കണമെന്നാണ് ഉദയനിധി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ കർണാടക സന്ദർശനത്തെക്കുറിച്ച് വ്യക്തത തേടുകയും ചെയ്തു. തുടർന്ന് സർക്കാരിന്റെ പ്രത്യേക പാക്കേജുകൾ, കർഷക കടാശ്വാസ പ്രഖ്യാപനങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിലും ഇരു നേതാക്കളും തമ്മിൽ സഭയിൽ ശക്തമായ വാക്പോര് നടന്നു.
