
ലഖ്‌നൗ: വിവാഹബന്ധം നിയമപരമായി വിച്‌ഛേദിക്കാത്ത ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ അവകാശം ഉന്നയിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഒരുമിച്ച് ജീവിക്കാനുള്ള അനുവാദം തേടി വ്യത്യസ്ത മതവിഭാഗക്കാരായ രണ്ടുപേര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. സംഭവത്തില്‍ ഉള്‍പ്പെട്ട ഇസ്‌ലാം മതവിശ്വാസിയായ യുവാവ് നിലവിലുള്ള ഭാര്യയുമായി വിവാഹമോചനം നടത്തിയില്ലെന്ന് കാണിച്ചാണ് ജസ്റ്റിസുമാരായ എആര്‍ മസൂദി, എകെ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
ഒരുമിച്ച് ജീവിക്കാൻ അനുവാദം തേടി സ്‌നേഹ ദേവി, മുഹമ്മദ് ഷദാബ് ഖാൻ എന്നിവർ അലഹബാദ് കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സ്‌നേഹ ദേവിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് പൊലീസ് നടപടിയിൽ നിന്ന് സംരക്ഷണം തേടി മുഹമ്മദ് ഷദാബും സ്നേഹ ദേവിയും കോടതിയെ സമീപിച്ചത്. മകളെ മുഹമ്മദ് ഷദാബ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. എന്നാൽ തങ്ങൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് ഹർജിക്കാർ കോടതിയിൽ അറിയിച്ചു. തങ്ങൾ പ്രായപൂർത്തിയായവരാണെന്നും ലിവ്-ഇൻ ബന്ധത്തിൽ ഒരുമിച്ച് താമസിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഇവർ കോടതിയിൽ വാദിച്ചു.
എന്നാൽ മുഹമ്മദ് ഷദാബ് ഖാൻ 2020 ൽ ഫരീദ ഖാത്തൂൺ എന്ന യുവതിയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇവർ വിവാഹ മോചിതരല്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. ദമ്പതിമാർക്ക് ഒരു കുട്ടിയുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതോടെയാണ് ഇസ്‌ലാമിക രീതിയിൽ വിവാഹം കഴിച്ച ഒരാൾക്ക് ഭാര്യ ജീവിച്ചിരിക്കെ ലിവ്-ഇൻ ബന്ധത്തിൽ അവകാശം ഉന്നയിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. തുടർന്ന് ഹർജിക്കാരിയായ സ്നേഹ ദേവിയെ മാതാപിതാക്കളുടെ കൂടെ അയക്കാനും കോടതി നിർദ്ദേശിച്ചു. ആർട്ടിക്കിൾ 21 പ്രകാരം പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ട്, എന്നാൽ ഈ കേസ് വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു.
Read More : 'സ്വന്തം മൂത്രം കുടിച്ചാൽ കിഡ്നി സ്റ്റോൺ മാറും'; ആന മണ്ടത്തരം മറുപടിയായി നൽകി, എയറിലായി ഗൂഗിളിന്‍റെ എസ്.ജി.ഇ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam