'ഗാന്ധി കുടുംബത്തെ കാണാൻ മടിയുണ്ട്', ജയിൽ മോചനത്തിൽ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി

Published : Nov 13, 2022, 01:44 PM ISTUpdated : Nov 13, 2022, 02:31 PM IST
'ഗാന്ധി കുടുംബത്തെ കാണാൻ മടിയുണ്ട്', ജയിൽ മോചനത്തിൽ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി

Synopsis

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നളിനി നന്ദി പറഞ്ഞു. ഇന്നലെയാണ് രാജീവ് ഗാന്ധി വധക്കേസിൽ നളിനി ജയിൽ മോചിതയായത്.

ചെന്നൈ : രാജീവ് ​ഗാ​ന്ധി വധക്കേസിൽ ജയിൽ മോചിതയായതിന് പിന്നാലെ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നളിനി നന്ദി പറഞ്ഞു. ഇന്നലെയാണ് രാജീവ് ഗാന്ധി വധക്കേസിൽ നളിനി ജയിൽ മോചിതയായത്.  വിട്ടയക്കാൻ പ്രമേയം പാസാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും നളിനി നന്ദി അറിയിച്ചു. അതേസമയം ​ഗാന്ധി കുടുംബത്തെ കാണാൻ മടിയുണ്ടെന്ന് നളിനി വാ‍ർത്താസമ്മേളനത്തിൽ പറഞ്ഞു. ഗാന്ധി കുടുംബത്തെ കാണാൻ അവസരമുണ്ടായാൽ കാണണമെന്നുണ്ട്. അതിന് സാധ്യതയുണ്ടോ എന്നറിയില്ല. രാജീവ് ഗാന്ധിയുടെ മരണം ഏറെ ദുഃഖകരമാണെന്നും അദ്ദേഹത്തിന്റെ വധത്തെ പറ്റി അറിവുണ്ടായിരുന്നില്ലെന്നും നളിനി പറഞ്ഞു.

ഭർത്താവ് മുരുകൻ തന്നോടൊപ്പം രാജ്യത്ത് താമസിക്കണമെന്നാണ് ആഗ്രഹം. യുകെയിൽ ഉള്ള മകളെ കാണാൻ പോകണമെന്നുണ്ട്. മകൾ ഗ്രീൻ കാർഡ് ഹോൾഡറാണ്. താനും മുരുകനും ഒപ്പമുണ്ടാകണമെന്നാണ് മകളുടെ ആഗ്രഹം. അതിനാൽ എമർജൻസി വീസയും പാസ്പോർട്ടും കിട്ടാൻ ശ്രമിക്കുന്നുണ്ടെന്നും നളിനി പറഞ്ഞു. എന്നാൽ എൽടിടിഇ നേതാവ് വേലുപ്പിള്ളി പ്രഭാകരൻ വധത്തെപ്പറ്റി പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു. ഭാവിയെപ്പറ്റി വലിയ പദ്ധതികളില്ലെന്നും, കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കണമെന്നും നളിനി കൂട്ടിച്ചേ‍ർത്തു.

രാജീവ് ഗാന്ധി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇവരെ മോചിപ്പിച്ചത്. മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്‍റെ ഉത്തരവ് മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 

1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികൾ 1998 ജനുവരിയിൽ സ്‌പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേൽക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 -ൽ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവർ സമർപ്പിച്ച ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം. 

Read More : രാജിവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും, 81 മുതൽ 86 സീറ്റുകൾ ലഭിച്ചേക്കാം; ലോക്പോൾ സർവേ ഫലം
മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച് എൻഎസ്എസ്