
ദില്ലി: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നടപടികളില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികരുടെ സുരക്ഷ പ്രധാനമെന്ന് ഓര്‍മ്മപ്പെടുത്തിയ മോദി, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ആഗോള സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ജി 7 ഉച്ചകോടിക്കിടെ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. പരസ്പരം പുകഴ്ത്തിയാണ് മോദിയും ട്രംപും സംസാരിച്ചത്. കൂടിക്കാഴ്ചക്ക് മുൻപ് മോദിയെ ട്രംപ് പുകഴ്ത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മോദി ശാന്തനും, സ്വാധീനമുള്ള നേതാവാണെന്നും ട്രംപ് പറഞ്ഞു. മോദിയെ പോലെയാകാൻ തനിക്ക് കഴിയില്ലെന്നും ട്രംപ് പറഞ്ഞതായി മാധ്യമങ്ങൾ പറയുന്നു. ട്രംപിനെ കണ്ടതിൽ വലിയ സന്തോഷമെന്നായിരുന്നു കൂടിക്കാഴ്ച്ചയിൽ മോദിയുടെ പ്രതികരണം. 8 യുദ്ധങ്ങൾ അവസാനിപ്പിക്കാന്‍ ഇടപെട്ടിട്ടുണ്ടെന്ന് മോദിയുടെ സാന്നിധ്യത്തില്‍ അവകാശ വാദം ഉന്നയിച്ച ട്രംപ് താന്‍ ഇന്ത്യയുടെ സംരക്ഷകനാകുമെന്നും വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്നുണ്ടായത്. ഇന്ത്യ -പാക് സംഘര്‍ഷത്തിലെ അവകാശവാദങ്ങള്‍ക്ക് പിന്നാലെ മോദിക്ക് മുന്നില്‍ ട്രംപെത്തുന്നതും ആദ്യമാണ്. പശ്ചിമേഷയില്‍ സമാധാനം പുലരുന്നതിനുള്ള നടപടികള്‍ ട്രംപ് സ്വീകരിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ആഗോള സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. യുഎസ് ആക്രമണത്തില്‍ ഇന്ത്യയുടെ മൂന്ന് നാവികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ നാവികരുടെ സുരക്ഷ പ്രധാനമാണെന്നും മോദി കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു.
ഇന്ത്യ -പാക് യുദ്ധം അവസാനിപ്പിച്ചതിലെ ട്രംപിന്‍റെ അവകാശ വാദം തര്‍ക്ക വിഷയമായെങ്കില്‍ മോദിയുടെ സാന്നിധ്യത്തില്‍ എട്ട് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ ഫലം കണ്ടില്ലെന്ന സൂചന ട്രംപ് നല്‍കി. എളുപ്പം തീര്‍ക്കാവുന്ന പ്രശ്നമായിരുന്നെന്നും, പക്ഷേ ഇരു രാജ്യങ്ങള്‍ക്കും തമ്മില്‍ കണ്ടുകൂടെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യയുടെ സംരക്ഷകനാകുമെന്നും ആര് ഇന്ത്യയെ ആക്രമിക്കാന്‍ എത്തിയാലും അതിനെ ചെറുക്കുമെന്നും ട്രംപ് വ്യക്തമാക്കിയത് ഉഭയകക്ഷി ബന്ധം ശക്തമായി തുടരുമെന്ന് വ്യക്തമാക്കി. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലേക്കെത്തിക്കഴിഞ്ഞെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ട്രംപ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam