
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഓരോ അടിയും തനിക്ക് അനുഗ്രഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിക്കാവശ്യം ജനാധിപത്യത്തിന്റെ മുഖത്തടിയാണെന്ന മമത ബാനര്‍ജിയുടെ പരാമര്‍ശത്തെ ഉദ്ധരിച്ചായിരുന്നു മോദിയുടെ പ്രസ്താവന.
'ഞാൻ നിങ്ങളെ മമത ദീദീ എന്നാണ് വിളിക്കുന്നത്. അതങ്ങനെ തന്നെ തുടരുകയും ചെയ്യും. നിങ്ങളുടെ ഓരോ അടിയും എനിക്ക് അനുഗ്രഹം ആകുകയേ ഉള്ളൂ'- മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ പുരുലിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു മോദി, മമതയ്‌ക്കെതിരെ രംഗത്തെത്തിയത്.
'ബംഗാളിൽ വന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ ടോള്‍ പിരിവുകാര്‍ എന്ന് മോദി പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തടിക്കാനാണ് തോന്നുന്നത്. എന്നാൽ മോദിക്ക് ഇപ്പോൾ ആവശ്യം ജനാധിപത്യത്തിന്റെ മുഖത്തടിയാണ്'- എന്നായിരുന്നു മമതയുടെ പരാമർശം. ജയ് ശ്രീരാം എന്ന് വിളിച്ചതിന് മമത തന്നെ അറസ്റ്റ് ചെയ്യുമോ എന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മോദി ചോദിച്ചിരുന്നു. ഇതോടെയാണ് ഇരു നേതാക്കളും തമ്മിൽ വാക്പോര് ആരംഭിക്കുന്നത്.
തന്റെ വാഹനവ്യൂഹത്തിന് നേരെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച യുവാക്കളെ മമത ശാസിച്ചിരുന്നു. ഇതിനെ ഉദ്ധരിച്ചായിരുന്നു മോദിയുടെ പ്രസ്താവന. ജയ് ശ്രീറാം എന്ന് വിളിച്ചുപറയുന്നവരെയൊക്കെ ദീദീ അറസ്റ്റ് ചെയ്‌ത് ജയിലിലടയ്‌ക്കുന്ന അവസ്ഥയാണുള്ളത്. ബംഗാളില്‍ നിങ്ങള്‍ ജയ് ശ്രീറാം മന്ത്രം ഉച്ചരിച്ചാല്‍ ഉടന്‍ നിങ്ങള്‍ ജയിലഴിക്കുള്ളിലാവുമെന്നും മോദി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ മറുപടിയുമായി മമത തന്നെ രംഗത്തെത്തിയിരുന്നു. ജയ് ശ്രീരാം എന്ന് അഭിമാനത്തോടെ പറയുന്ന മോദി ഒരു രാമക്ഷേത്രമെങ്കിലും നിർമിച്ചിട്ടുണ്ടോ എന്ന് അവർ ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam