
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധമുയർത്തി ബിജെപി. വിവിധ സംസ്ഥാനങ്ങളിൽ ബിജെപി പ്രവർത്തകർ ബിലാവൽ ഭൂട്ടോയുടെ കോലം കത്തിച്ചു. രാഹുൽ ഗാന്ധിക്കും ബിലാവൽ ഭൂട്ടോയ്ക്കും ഒരേ ഭാഷയാണെന്ന് ബിജെപി വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ നടത്തിയ പരാമർശത്തിനെതിരെ മൂന്നാം ദിവസവും പ്രതിഷേധം ശക്തമാക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തകർ റോഡിലിറങ്ങി പ്രതിഷേധിച്ചു. ദില്ലിയിൽ പാക്ക് ഹൈക്കമ്മീഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജമ്മുകശ്മീരിലും പ്രതിഷേധം നടന്നു. തകർച്ചയുടെ വക്കിൽനിൽക്കുന്ന പാക് സമ്പദ് വ്യവസ്ഥയിൽനിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം പരാമർശങ്ങളെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
രാഹുൽ ഗാന്ധിക്കും ചൈനയ്ക്കും ഒരേ ഭാഷയാണെന്ന വിമർശനവും ബിജെപി ഉയർത്തി. ഇന്ത്യ ചൈന വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് ആരോപണം. രണ്ടുപേരെയും നയിക്കുന്നത് ഇന്ത്യ വിരുദ്ധ നിലപാടാണെന്നും ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. ബിലാവൽ ഭൂട്ടോയുടെ പരാമർശങ്ങൾക്ക് യുഎന്നിൽ ഇന്ത്യ മറുപടി നല്കിയിരുന്നു. പ്രതിപക്ഷം അതിർത്തിയിലെ തർക്കം പ്രതിപക്ഷം സജീവമാക്കുമ്പോൾ ബിജെപി ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന ഇത് മറികടക്കാനുള്ള രാഷ്ട്രീയ ആയുധം കൂടിയാക്കി മാറ്റുമകയാണ്.
Read more: ഇത് നെഹ്റുവിന്റെ കലത്തെ ഇന്ത്യയല്ല'; രാഹുലിന് മറുപടിയുമായി ബിജെപി
അതേസമയം, രാഹുൽ ഗാന്ധിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ പാർട്ടി അധ്യക്ഷനായ മല്ലികാർജുൻ ഖർഗെ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈനികർക്ക് ചൈനീസ് സൈനികരുടെ മർദ്ദനമേറ്റെന്ന രാഹുൽ ഗാന്ധിയുടെ പരാമാർശത്തിനെതിരെയാണ് ബിജെപിയുടെ പ്രതികരണം. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷ സ്ഥാനം ആരുടെയെങ്കിലും റിമോട്ട് നിയന്ത്രണത്തിൽ അല്ലെങ്കിൽ, പ്രതിപക്ഷ പാർട്ടി രാജ്യത്തോടൊപ്പം നിൽക്കുന്നു എങ്കിൽ, അദ്ദേഹം നടത്തിയ രാജ്യത്തിന്റെയും സൈന്യത്തിന്റെയും മനോവീര്യം തകർക്കുന്ന പരാമർശങ്ങളുടെ പേരിൽ, രാഹുൽ ഗാന്ധിയെ പുറത്താക്കണമെന്നും ബിജെപി വക്താവ് ഗൌരവ് ഭാട്ടിയ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam