
ദില്ലി: രാഷ്ട്രീയത്തിലെത്തണമെന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയക്കാരനല്ലെങ്കിൽ പിന്നെ എന്ത് ജോലി ചെയ്യാനാണ് ആഗ്രഹിച്ചിരുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോദി. എന്നാൽ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തം മികച്ച രീതിയിൽ പൂർത്തിയാക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ''രാഷ്ട്രീയക്കാരനാകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. പക്ഷേ ഇപ്പോൾ ഞാനും അതിന്റെ ഭാഗമായിരിക്കുകയാണ്. ജനങ്ങൾക്ക് വേണ്ടി എനിക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ഞാൻ ചെയ്യും.'' മാസം തോറും നടത്തി വരുന്ന മൻ കിബാത്ത് പരിപാടിയിലാണ് പ്രധാനമന്ത്രി മനസ്സ് തുറന്നത്.
എൻസിസി അംഗങ്ങളുമായുളള സംവാദത്തിനിടയിൽ പഠനകാലത്ത് താനും എൻസിസി കേഡറ്റായിരുന്ന കാര്യം മോദി അനുസ്മരിച്ചു. ഒരിക്കലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിലെത്തിയില്ലായിരുന്നെങ്കിൽ ആരായിത്തീർന്നേനെ എന്ന ചോദ്യത്തിന് വളരെ വിഷമകരമായ ചോദ്യം എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ''ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെയാണ് ഓരോ കുട്ടിയും കടന്നു പോകുന്നത്. എന്തായിത്തീരണം എന്ന വിഷയത്തിൽ പല ആഗ്രഹങ്ങളുമുണ്ടാകും. ഒരു രാഷ്ട്രീയക്കാരനാകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല., എന്റെ ചിന്തയിൽ പോലും അക്കാര്യം കടന്നു വന്നിട്ടില്ല. എന്നാൽ ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് എന്റെ രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി എങ്ങനെയൊക്കെ പരിശ്രമിക്കാം എന്നാണ്. എന്നെ പൂർണ്ണമായി ഞാൻ രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ്.'' അദ്ദേഹം പറഞ്ഞു.
അതുപോലെ പട്ടത്തിൽ കുടുങ്ങിയ കിളിയെ രക്ഷപ്പെടുത്താൻ മരത്തിൽ കയറിയപ്പോൾ അധ്യാപകർ തന്നെ തെറ്റിദ്ധരിച്ചതായും അദ്ദേഹം അനുസ്മരിച്ചു. പിന്നീട് കാര്യം അറിഞ്ഞപ്പോൾ എല്ലാവരും തന്നെ പ്രശംസിക്കുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ 7 സായുധസേനാ ദിനമായി ആചരിക്കുമെന്നും ഓരോരുത്തരും സായുധസേനയുടെ കടമയെക്കുറിച്ച് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam