
ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലാ ആശുപത്രിയിൽ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലെ (NICU) ബേബി വാമറിന് തീപിടിച്ച് ഒരു നവജാതശിശു മരണപ്പെടുകയും രണ്ട് കുട്ടികൾക്ക് പൊള്ളലേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ 1:50 ഓടെ ബേബി വാമറിന്‍റെ ഹീറ്റിംഗ് യൂണിറ്റിലെ ഫിലമെന്‍റിൽ നിന്നുണ്ടായ സ്പാർക്കാണ് അപകടത്തിന് കാരണമായത്. ഈ സമയത്ത് മൂന്ന് നവജാതശിശുക്കളാണ് വാമറിനുള്ളിൽ ഉണ്ടായിരുന്നത്. പുകയും തീയും ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആശുപത്രി ജീവനക്കാർ കുഞ്ഞുങ്ങളെ വാമറിൽ നിന്ന് പുറത്തെടുക്കുകയും തീ അണയ്ക്കുകയും ചെയ്തു. അപകടസമയത്ത് എൻ.ഐ.സി.യു വാർഡിൽ ആകെ 33 നവജാതശിശുക്കൾ ഉണ്ടായിരുന്നു. 30 കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
പരിക്കേറ്റ മൂന്ന് കുഞ്ഞുങ്ങളെയും ഛിന്ദ്വാര മെഡിക്കൽ കോളേജ് ഡീനും മെഡിക്കൽ സൂപ്രണ്ടും പരിശോധിച്ച ശേഷം കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ആംബുലൻസിൽ ജബൽപൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ഒരു കുട്ടി മരണപ്പെടുകയായിരുന്നു. ഛിന്ദ്വാര ആശുപത്രിയിൽ പീഡിയാട്രിക് സർജൻ ഇല്ലാത്തതിനാലാണ് കുഞ്ഞുങ്ങളെ ജബൽപൂരിലേക്ക് മാറ്റേണ്ടി വന്നത്. സംഭവത്തിൽ അനാസ്ഥയില്ലെന്നും ഇത് ഒരു യാദൃശ്ചിക അപകടമാണെന്ന് കരുതുന്നതായും സിവിൽ സർജൻ കാഞ്ചൻ ദുബെ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഭരണകൂടവും ആശുപത്രി അധികൃതരും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam