
അഹമ്മദാബാദ്: ഗുജറാത്തിലെ സബർകന്തയിൽ ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞിനെ കർഷകൻ രക്ഷിച്ചു. കൃഷിയിടത്തിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സബർ കന്തയിലെ ഗാംഭോയി ഗ്രാമത്തിലായിരുന്നു സംഭവം. കുഞ്ഞിന്റെ കൈ കുഴിക്ക് പുറത്തായിരുന്നു. മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്ത ശേഷം ഇദ്ദേഹം ആംബുലൻസ് വിളിക്കുകയും കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കുഴിക്കകത്ത് ശ്വാസ തടസ്സം നേരിട്ട കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ രക്ഷിതാക്കൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രകൃതി ചികിത്സയിലൂടെ പ്രസവം; കുട്ടി മരിക്കാനിടയായത് ഡോക്ടറുടെ വീഴ്ച, 6 ലക്ഷം നഷ്ടപരിഹാരം നല്‍കണം
പ്രകൃതി ചികിത്സയിലൂടെ നടത്തിയ പ്രസവത്തില്‍ കുട്ടി മരിക്കാനിടയായത് ഡോക്ടറുടെ വീഴ്ചയെന്ന് ഉപഭോക്തൃ കമ്മീഷന്‍. സിസേറിയന്‍ മുഖേന മൂന്ന് പ്രസവം കഴിഞ്ഞ സ്ത്രീക്ക് നാച്വറോപ്പതി യോഗാ സമ്പ്രദായമനുസരിച്ച് സ്വാഭാവികപ്രസവം വാഗ്ദാനം ചെയ്ത് കുട്ടി മരിക്കാനിടയായ സംഭവത്തിലാണ് ഉപഭോക്തൃ കമ്മീഷന്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. പരാതിക്കാരിക്ക് ചികിത്സാ ചെലവ് ഉള്‍പ്പെടെ നഷ്ടപരിഹാരമായി 6,24,937 രൂപ നല്‍കാനും കമ്മീഷന്‍ വിധിച്ചു.
കഴിഞ്ഞ മൂന്ന് പ്രസവവും സിസേറിയന്‍ മുഖേനയായതിനാല്‍ സ്വാഭാവിക പ്രസവത്തിനായി കൊടിഞ്ഞി സ്വദേശിനി വാളക്കുളം പാറമ്മല്‍ സ്പ്രൗട്ട്‌സ് ഇന്റര്‍നാഷനല്‍ മെറ്റേര്‍ണി സ്റ്റുഡിയോയെ സമീപിക്കുകയായിരുന്നു. സ്വാഭാവികപ്രസവത്തിന് തടസ്സമില്ലെന്ന് പറഞ്ഞതിനാല്‍ അഞ്ച് മാസക്കാലം സ്ഥാപനത്തിലെ നിര്‍ദേശമനുസരിച്ചുള്ള വ്യായാമവും ഭക്ഷണവും പിന്തുടര്‍ന്നു. എന്നാല്‍ പ്രസവവേദനയെ തുടര്‍ന്ന് സ്ഥാപനത്തിലെത്തി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രസവം നടക്കാത്തതിനാല്‍ അവശയായ ഇവരെ കോട്ടക്കലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ദീര്‍ഘനാളത്തെ ചികിത്സക്കുശേഷവും അവശനില തുടരുന്നതിനാലാണ് പരാതിക്കാരി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചികിത്സ ഏറ്റെടുത്തതെന്നും പ്രസവമോ കുട്ടിയുടെ മരണമോ തന്റെ സ്ഥാപനത്തില്‍ നിന്നല്ല സംഭവിച്ചതെന്നുമുള്ള ഡോക്ടറുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. ജില്ലാ ഉപഭോക്തൃമ്മീഷന്‍റെ വിധിപ്രകാരമുള്ള തുക ഒരു മാസത്തിനകം പരാതിക്കാരിക്ക് നല്‍കണമെന്നും വിധിയില്‍ പറഞ്ഞു.