
ഭോപ്പാൽ: എട്ട് കിലോമീറ്റർ ദൂരം 40 മണിക്കൂറോളം നീണ്ട ഗതാഗത കുരുക്കിനെക്കുറിച്ച് കോടതിയിൽ വാദം കേൾക്കുന്നതിനിടെ നിരുത്തരവാദപരമായ പരാമർശം നടത്തിയ അഭിഭാഷകന് നോട്ടീസ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. അഭിഭാഷകൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും എൻഎച്ച്എഐയുടെ നിലപാടല്ലെന്നുമാണ് വിമർശനം കടുത്തതോടെയുള്ള വിശദീകരണം.
'ജോലിയില്ലാത്ത ആളുകൾ എന്തിനാണ് ഇത്ര നേരത്തെ വീടുകളിൽ നിന്ന് ഇറങ്ങുന്നത്" എന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച അഭിഭാഷകൻ കോടതിയിൽ ചോദിച്ചത്. ജൂൺ 27-ന് ഇൻഡോർ - ദേവാസ് ദേശീയപാതയിൽ എട്ട് കിലോമീറ്ററിലധികം ദൂരത്തിൽ ഉണ്ടായ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട കേസ് മധ്യപ്രദേശ് ഹൈക്കോടതി പരിഗണിക്കവേയാണ് അഭിഭാഷകന്റെ ഈ പരാമർശം ഉണ്ടായത്. 4,000-ത്തിലധികം വാഹനങ്ങൾ കുടുങ്ങിയ ഗതാഗതക്കുരുക്കിൽ മൂന്ന് പേരുടെ മരണം സംഭവിച്ചു. അതിൽ രണ്ട് പേർ ഹൃദയാഘാതം മൂലവും ഒരാൾ ആശുപത്രിയിൽ എത്തുന്നതിന് മുമ്പുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
ഇൻഡോർ സ്വദേശി കമൽ പാഞ്ചൽ (62) ഗതാഗതക്കുരുക്കിനിടെ ചൂടിൽ ശ്വാസം മുട്ടി ഹൃദയാഘാതം മൂലമാണ് മരിച്ചത്. ശുജാൽപൂർ സ്വദേശി ബൽറാം പട്ടേൽ (55), ഗാരി പിപാൽയ സ്വദേശി സന്ദീപ് പട്ടേൽ (32) എന്നിവരുടെ മരണവും സംഭവിച്ചത് ഗതാഗത കുരുക്കിലാണ്. കാരണമില്ലാതെയല്ല ആരും റോഡുകളിൽ ഇറങ്ങുന്നതെന്നും എൻഎച്ച്എഐ ഉദ്യോഗസ്ഥർ ഞങ്ങളെപ്പോലെ റോഡിൽ കുടുങ്ങിയാലേ അവർക്കതിന്‍റെ ഭീകരത മനസ്സിലാകൂ എന്നും മരിച്ച ബൽറാമിന്‍റെ ബന്ധുക്കൾ രോഷത്തോടെ പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ സംബന്ധിച്ച് ഈ പരാമർശം ക്രൂരമാണ് എന്നാണ് ഉയരുന്ന പ്രധാന വിമർശനം.
ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് കോടതി ഒന്നിലധികം ഏജൻസികളെ കേസിൽ കക്ഷികളാക്കി. എൻഎച്ച്എഐയുടെ ദില്ലി, ഇൻഡോർ ഓഫീസുകൾ, റോഡ് ഗതാഗത ഹൈവേ മന്ത്രാലയം, ഇൻഡോർ കളക്ടർ, ഇൻഡോർ പൊലീസ് കമ്മീഷണർ, റോഡ് നിർമ്മാണ കമ്പനി, ഇൻഡോർ ദേവാസ് ടോൾവേയ്സ് ലിമിറ്റഡ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം.
സർവീസ് റോഡ് നാല് ആഴ്ചയ്ക്കകം പൂർത്തിയാക്കാൻ നേരത്തെ തന്നെ ഉത്തരവിട്ടത് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ റോഡ് നിർമാണം ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല. ക്രഷർ യൂണിറ്റുകളുടെ 10 ദിവസത്തെ പണിമുടക്കാണ് കാലതാമസത്തിന് കാരണമെന്ന് എൻഎച്ച്എഐ കുറ്റപ്പെടുത്തി. എന്നാൽ കോടതിക്ക് ഈ വിശദീകരണം തൃപ്തികരമായി തോന്നിയില്ല. പിന്നാലെയാണ് 'ആളുകൾ ജോലിയൊന്നുമില്ലാതെ എന്തിനാണ് വീടുകളിൽ നിന്ന് ഇത്ര നേരത്തെ ഇറങ്ങുന്നത്?' എന്ന ചോദ്യം എൻഎച്ച്എഐ അഭിഭാഷകൻ ചോദിച്ചത്. അത്തരം ന്യായീകരണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കോടതി മറുപടി നൽകി.
അതിനിടെ എൻഎച്ച്എഐ നിർമ്മിച്ച സർവീസ് റോഡിന് ഭാരമുള്ള വാഹനങ്ങളെ താങ്ങാനുള്ള ശേഷിയില്ലെന്ന് ഇൻഡോർ കളക്ടർ ആശിഷ് സിംഗ് സ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞു. റോഡ് തകർന്ന് ഗതാഗതം നിലച്ചതാണ് ഗതാഗതക്കുരുക്കിന് കാരണം. ജൂലൈ 7ന് കോടതി വീണ്ടും വാദം കേൾക്കും.