ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച് അമേരിക്കൻ സഞ്ചാരി
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച് അമേരിക്കൻ സഞ്ചാരി. ഫിലിം മേക്കറായ മൈക്ക് ആണ് ഇൻസ്റ്റാഗ്രാമിലൂടെ തന്‍റെ അനുഭവം പങ്കുവെച്ചത്. അമേരിക്കയിലാണെങ്കിൽ ചികിത്സയ്ക്ക് ആയിരക്കണക്കിന് ഡോളർ ചെലവാകുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെത്തി അഞ്ചാം ദിവസം ഒഡീഷയിലെ ഗ്രാമീണ മേഖലയിലൂടെ യാത്ര ചെയ്യവേയാണ് മൈക്കിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 12 മണിക്കൂറിനുള്ളിൽ വിടാതെ ഛർദ്ദിച്ചതിനെ തുടർന്ന് അദ്ദേഹത്തെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒഡീഷയിലെ സ്വാദിഷ്ടമായ ഭക്ഷണം അമിതമായി കഴിച്ചതാണ് അസുഖത്തിന് കാരണമായതെന്ന് മൈക്ക് വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. ആശുപത്രി കിടക്കയിൽ നിന്നുള്ള വീഡിയോയിൽ, ഡ്രിപ്പ് കയറ്റുന്നതും ഛർദ്ദി മാറാനുള്ള മരുന്നുകളും കുത്തിവെയ്പ്പുകളും എടുക്കുന്നതും തമാശരൂപേണ അദ്ദേഹം കാണിക്കുന്നുണ്ട്. "അമേരിക്കയിലായിരുന്നെങ്കിൽ ഒരു ഐ.വി. ബാഗിനും ഛർദ്ദി മാറാനുള്ള മരുന്നുകൾക്കും രണ്ട് കുത്തിവെയ്പ്പുകൾക്കുമായി എളുപ്പത്തിൽ രണ്ടായിരത്തോളം ഡോളർ (ഏകദേശം ഒന്നര ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ചെലവാകുമായിരുന്നു. എന്നാൽ ഇവിടെ ഒരു പൈസ പോലും അവർ എന്നിൽ നിന്ന് വാങ്ങിച്ചില്ല," മൈക്ക് വീഡിയോയിൽ പറഞ്ഞു. മൈക്കിന്റെ ഇൻസ്റ്റാഗ്രാം വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇന്ത്യയിലെ സൗജന്യ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനത്തെയും ഡോക്ടർമാരുടെ സേവനത്തെയും പ്രശംസിച്ച് നിരവധിയാളുകൾ കമന്റ് ബോക്സിൽ രംഗത്തെത്തി.


