സ്ഫോടനക്കേസ് പ്രതിയെ കുടുക്കാന്‍ എന്‍ഐഎ സംഘമെത്തിയത് പച്ചക്കറി കച്ചവടക്കാരുടെ വേഷത്തില്‍

By Web TeamFirst Published Aug 15, 2019, 11:53 PM IST
Highlights

ഇയാള്‍ ഇന്‍ഡോറില്‍ പെയിന്‍റിങ് തൊഴിലാളിയായി കഴിയുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ലോക്കല്‍ പൊലീസിനെപ്പോലും അറിയിക്കാതെയാണ് എന്‍ഐഎ സംഘം ഷെയ്ഖിനെ പിടികൂടിയത്. 

ഇന്‍ഡോര്‍: 2014- ലെ ബര്‍ദ്വാന്‍ സ്ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയത് വേഷം മാറിയെത്തി. ഒളിവില്‍ കഴിഞ്ഞ പ്രതി സഹീറുള്‍ ഷെയ്ഖിനെ കോളനിയിലെ പച്ചക്കറി കച്ചവടക്കാരുടെ വേഷത്തിലെത്തിയാണ് എന്‍ഐഎ അറസ്റ്റ് ചെ്യതതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കേസ് അന്വേഷിക്കുന്ന സംഘം വളരെക്കാലമായി  ഷെയ്ഖിന് വേണ്ടി തെരച്ചില്‍ നടത്തുകയായിരുന്നു. ഇയാള്‍ ഇന്‍ഡോറില്‍ പെയിന്‍റിങ് തൊഴിലാളിയായി കഴിയുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ലോക്കല്‍ പൊലീസിനെപ്പോലും അറിയിക്കാതെയാണ് എന്‍ഐഎ സംഘം ഷെയ്ഖിനെ പിടികൂടിയത്. 

ജമാത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്ന ഭീകര സംഘടനയിലെ അംഗമാണ് സഹീറുള്‍ ഷെയ്ഖ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇയാള്‍ നേരത്തെ ഒളിവില്‍ കഴിഞ്ഞതായാണ്  വിവരം. 

2014- ല്‍ ബര്‍ദ്വാനിലെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന് സംശയിക്കുന്ന രണ്ടുപേര്‍ മരിച്ചിരുന്നു. സ്ഫോടനക്കേസില്‍ നേരത്തെ അറസ്റ്റിലായ റസാവുള്‍ കരീമിനോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് സഹീറുള്‍ ഷെയ്ഖ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

click me!