
ഫരീദാബാദ്: അൽ-ഫലാഹ് സർവകലാശാലയിലെ ഡോ. ഷഹീൻ ഷാഹിദിന്റെ ഹോസ്റ്റൽ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെത്തിയതായി എൻഐഎ. വ്യാഴാഴ്ച രാത്രി ദേശീയ അന്വേഷണ ഏജൻസി സംഘം 18 ലക്ഷം രൂപ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. 32-ാം നമ്പർ മുറിയിലെ അലമാരയിൽ ഒളിപ്പിച്ചുവച്ച നിലയിലാണ് പണം കണ്ടെത്തിയത്. സർവകലാശാലയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന വൈറ്റ്-കോളർ ഭീകര മൊഡ്യൂളിന്' പ്രവർത്തിക്കാനുള്ള പണമാണിതെന്നും സംശയിക്കുന്നു.
നവംബർ 10 ന് നടന്ന ദില്ലി സ്ഫോടനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ ഷഹീനെ, എൻഐടി ഏരിയയിലെ ഒരു കടയിൽ തിരിച്ചറിയൽ പരേഡിനായി കൊണ്ടുവന്നു. ശേഷം യൂണിവേഴ്സിറ്റി കാമ്പസിലേക്ക് എത്തിച്ചു. സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഇവർ രാസവസ്തുക്കൾ വാങ്ങിയതായി പറയപ്പെടുന്നു. എൻഐഎ സംഘം ആദ്യം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കൊണ്ടുപോയി. അവിടെ ഇവർ ഉപയോഗിച്ചിരുന്ന ലോക്കർ ചൂണ്ടിക്കാണിച്ചു. വിശദമായ പരിശോധനയ്ക്കായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഹോസ്റ്റൽ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ നടത്തിയ പരിശോധനയിലാണ് 18 ലക്ഷം രൂപ കണ്ടെടുത്തത്. എൻഐഎ ഉദ്യോഗസ്ഥർ മുറിയിലെ പണം എണ്ണിത്തിട്ടപ്പെടുത്തി പണം പിടിച്ചെടുത്തു.
ഫണ്ടിന്റെ ഉറവിടം കണ്ടെത്തുകയാണെന്നും മൊഡ്യൂളിന്റെ ശൃംഖലയിലൂടെയാണോ അവ എത്തിച്ചേർന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൈമാറ്റത്തിന് സഹായിച്ചവരെ തിരിച്ചറിയാൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ വാർഡിലേക്കും ക്ലാസ് മുറിയിലേക്കും ഡോക്ടറുടെ ക്യാബിനിലേക്കും കൊണ്ടുപോയി ഇവരുടെ ദിനചര്യ പുനർനിർമ്മിക്കുന്നതിനും കൂട്ടാളികളെ തിരിച്ചറിയുന്നതിനും ശ്രമിച്ചു. അൽ-ഫലാഹിൽ പഠിപ്പിക്കുമ്പോഴും ഷഹീൻ മൊഡ്യൂളിൽ സജീവമായി തുടർന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സർവകലാശാലയ്ക്കകത്തും പുറത്തും തന്റെ ബന്ധങ്ങളുടെ വലയം വികസിപ്പിക്കുന്നതിനായി പ്രവർത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam