Udaipur Murder : ഉദയ്പൂർ കൊലപാതകം; അന്വേഷണം തുടങ്ങി എൻഐഎ; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

Published : Jun 29, 2022, 02:37 PM IST
Udaipur Murder : ഉദയ്പൂർ കൊലപാതകം; അന്വേഷണം തുടങ്ങി എൻഐഎ; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

Synopsis

കൊലപാതകത്തിന് പിന്നിൽ ഭീകരവാദ സംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് എൻ ഐ എ അന്വേഷണം

ദില്ലി : ഉദയ്പൂർ കൊലപാതക കേസിൽ(Udaipur Murder case)എൻ ഐ എ (NIA)അന്വേഷണം തുടങ്ങി. പ്രതികൾക്കെതിരെ യുഎപിഎ(UAPA) പ്രകാരം കേസെടുത്താണ് അന്വേഷണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം അനുസരിച്ചാണ് എൻ ഐ എ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. 

കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് എൻ ഐ എ അന്വേഷണം.. സംഘടനകളുടെയും അന്താരാഷ്ട്ര ബന്ധങ്ങളും അന്വേഷിക്കുമെന്ന് അമിത് ഷാ അറിയിച്ചു. 

നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യലാലിനെ രണ്ട് പേർ ചേർന്ന് വെട്ടിക്കൊന്നത്. രണ്ട് പ്രതികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിക്കും. അതേസമയം, രാജസ്ഥാനിൽ അതീവ ജാഗ്രത തുടരുകയാണ്. ഒരു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരുന്നു. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഉദയ്പൂരിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടുരുന്നു. കല്ലേറിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടന്ന മാൽദയിൽ മാത്രം നാല് കമ്പനി പ്രത്യേക പൊലീസ് സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. 

ഉദയ്പൂർ സംഭവം - കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരിൽ അരങ്ങേറിയത്. വർഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരിൽ നിന്നും തുടച്ചു നീക്കുമെന്ന് ഈ സംഭവം  ഓർമ്മപ്പെടുത്തുന്നു. നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതീവ്രവാദത്തിൻ്റെ വളർച്ചയാണെന്ന താക്കീതു വീണ്ടും നൽകുന്നു. ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്പ്രേരകമാകുന്നു എന്ന യാഥാർത്ഥ്യത്തിലേയ്ക്കും ഈ സംഭവം വിരൽ ചൂണ്ടുന്നു.

ഏതു മതത്തിൻ്റെ പേരിലായാലും വർഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മൾ ഉറച്ചു തീരുമാനിക്കേണ്ട സന്ദർഭമാണിത്. ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സർവ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണം. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകൾ ഈ സംഭവത്തെ അപലപിച്ചും വർഗീയതയെ വെല്ലുവിളിച്ചും സ്വരമുയർത്തണം. നാടിനെ വർഗീയശക്തികൾക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉപയോഗിച്ചില്ലെങ്കിൽ നഷ്‌ടം നിങ്ങള്‍ക്കുതന്നെ; ഈ 5 ഭരണഘടനാ അവകാശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക
‘വിസിൽ’ അടിക്കാൻ വിജയ്; തമിഴകം വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു