
ദില്ലി: ഗുജറാത്ത് (gujarat ) തീരത്ത് ഇരുപത്തി ഒന്നായിരം കോടി രൂപ വില വരുന്ന ലഹരി മരുന്ന് (drug case) പിടിച്ച കേസ് എൻഐഎ ഏറ്റെടുത്തു. മുന്ദ്ര തുറമുഖത്ത് നിന്ന് കഴിഞ്ഞ മാസം പതിമൂന്നിന് 2988.21 കിലോ ഹെറോയിൻ (heroin ) പിടിച്ചെടുത്ത കേസാണ് എൻഐഎ (nia) അന്വേഷണ സംഘം ഏറ്റെടുത്തത്.
അഫ്ഗാനിൽ നിന്നാണ് ഹെറോയിൻ അടങ്ങിയ കണ്ടെയ്നർ അയച്ചിരിക്കുന്നത്. നാല് അഫ്ഗാൻ പൗരൻമാർ അടക്കം 8 പേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്. ഇതോടെയാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്ക് ലഹരികടത്തുമായി ബന്ധമുണ്ടെന്ന സംശയം ഉയർന്നിരുന്നത്. ഡിആർഐയ്ക്കും ഇഡിയ്ക്കും പിന്നാലെയാണ് എൻഐഎയും ലഹരി കടത്ത് അന്വേഷിക്കാൻ ഒരുങ്ങുന്നത്.
തീവ്രവാദപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ലഹരി കടത്ത് നടത്തിയതെന്ന സൂചനയാണ് ഡിആർഐ തുടക്കം മുതൽ നൽകിയത്. അഫ്ഗാനിസ്ഥാനിൽ നിരോധനമുണ്ടായിരുന്ന ഹെറോയിൻ ഇത്രയും വലിയ അളവിൽ കയറ്റി അയച്ചത് താലിബാൻ അധികാരമേറ്റതിന് ശേഷമാണെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ദില്ലിയിലും നോയിഡയിലും നടത്തിയ റെയ്ഡിൽ 30 കിലോയിലേറെ ഹെറോയിൻ കണ്ടെത്തിയിരുന്നു. ദില്ലിയിലെ ഒരു ഗോഡൗണിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചത്. നേരത്തെയും വലിയതോതിൽ ലഹരികടത്ത് നടന്നിട്ടുണ്ടാകാമെന്നാണ് വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡ് നൽകുന്ന ചിത്രം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam