മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്വത്തുതർക്കത്തെ തുടർന്ന് യുവതിയെ ക്രൂരമായി മർദിക്കുകയും മുടി മുറിച്ചുമാറ്റി വിവസ്ത്രയാക്കിയ ശേഷം ചെരിപ്പുമാലയണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്വത്തുതർക്കത്തെ തുടർന്ന് യുവതിയെ ക്രൂരമായി മർദിക്കുകയും മുടി മുറിച്ചുമാറ്റി വിവസ്ത്രയാക്കിയ ശേഷം ചെരിപ്പുമാലയണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. ഉജ്ജയിനിലെ ഝാർഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അർനിയ വേന ഗ്രാമത്തിൽ ജൂൺ 30-നാണ് സംഭവം നടന്നത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള എട്ട് പേർക്കായി തിരച്ചിൽ ശക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഇതേ ഗ്രാമത്തിൽ തന്നെയായിരുന്നു യുവതിയുടെ ആദ്യ വിവാഹം. എന്നാൽ പിന്നീട് മറ്റൊരാളുമായി പ്രണയത്തിലായ യുവതി ആദ്യ ഭർത്താവിനെ ഉപേക്ഷിക്കുകയും, 2023-ൽ പുതിയ പങ്കാളിയെ വിവാഹം കഴിച്ച് ഇൻഡോറിലെ ഒരു വാടകവീട്ടിൽ താമസിക്കുകയുമായിരുന്നു. ഭർത്താവിന്‍റെ കുടുംബത്തിന്‍റെ ഭൂമിയിൽ വിഹിതം ആവശ്യപ്പെട്ട് യുവതി കുടുംബവീട്ടിൽ എത്തിയതോടെയാണ് തർക്കം ഉടലെടുത്തത്.

ജൂൺ 30-ന് രാവിലെ 9:30 ഓടെ മുറിക്കുള്ളിലായിരുന്ന തങ്ങളെ പ്രതികൾ വാതിൽ പൊളിച്ച് അകത്തുകയറി ആക്രമിക്കുകയായിരുന്നു എന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുടിയിൽ പിടിച്ച് വലിച്ച് പുറത്തേക്കിറക്കിയ ശേഷം ക്രൂരമായി മർദിച്ചു. സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ ചേർന്ന് യുവതിയെ പിടിച്ചുവെക്കുകയും മറ്റുള്ളവർ മർദിക്കുകയുമായിരുന്നു. തുടർന്ന് വസ്ത്രങ്ങൾ കീറിയെറിയുകയും മുടി മുറിച്ചുമാറ്റുകയും ചെയ്ത ശേഷം ചെരിപ്പുമാലയണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ ഭർത്താവിനും ക്രൂരമായി മർദനമേറ്റു.

അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഇരുവരെയും കൊലപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അക്രമത്തിൽ യുവതിയുടെ കണ്ണുകൾക്കും തലയ്ക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഭർത്താവിന്റെ മുഖത്തും നെഞ്ചിലും പരിക്കുകളുണ്ട്. തുടർന്ന് ദമ്പതികൾ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

YouTube video player