Religious conversion|പണം നല്‍കി മതപരിവര്‍ത്തനം; ഗുജറാത്തില്‍ പ്രവാസിയടക്കം ഒന്‍പത് പേര്‍ക്കെതിരെ കേസ്

By Web TeamFirst Published Nov 16, 2021, 9:59 AM IST
Highlights

ആദിവാസി വിഭാഗത്തിന്‍റെ സാമ്പത്തിക പരാധീനത മുതലാക്കിയാണ് മതപരിവര്‍ത്തനം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ആദിവാസി വിഭാഗത്തിലുള്ളവരെ മുസ്ലിം (Muslim) മതത്തിലേക്ക് മതപരിവര്‍ത്തനം(Religious conversion) നടത്തിയതിന് ഒന്‍പത് പേര്‍ക്കെതിരെ കേസ്. ഗുജറാത്തിലെ (Gujarat) ബരൂച്ച് ജില്ലയിലാണ് സംഭവം. വാസവ ഹിന്ദു വിഭാഗത്തില്‍(Vasava Hindu community) ഉള്‍പ്പെടുന്ന 37 കുടുംബങ്ങളില്‍ നിന്ന് 100ല്‍ അധികം പേരാണ് മതപരിവര്‍ത്തനത്തിന് വിധേയരായത്. അമോഡിലെ കന്‍കരിയ ഗ്രാമവാസികളായ ഇവരെ പണവും മറ്റ് സഹായങ്ങളും നല്‍കി മതം മാറ്റിയെന്നാണ് ആരോപണം. ലണ്ടനില്‍ താമസമാക്കിയ തദ്ദേശീയനായ ഒരാള്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് അമോഡ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ആദിവാസി വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കാനായി വിദേശത്ത് നിന്ന് പണം സ്വരൂപിച്ചെന്നും ആരോപണമുണ്ട്. ആദിവാസി വിഭാഗത്തിന്‍റെ സാമ്പത്തിക പരാധീനത മുതലാക്കിയാണ് മതപരിവര്‍ത്തനം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വിദ്യാഭ്യാസം കുറഞ്ഞ ആദിവാസി സമൂഹത്തില്‍ ഏറെക്കാലത്തെ പ്രവര്‍ത്തനത്തിന് ശേഷമായിരുന്നു മതപരിവര്‍ത്തനം. പ്രദേശവാസികള്‍ തന്നെയാണ് മതപരിവര്‍ത്തനത്തിന് മുന്‍കൈ എടുത്തത്. ഇവരില്‍ ഒരാളായ ഫെഫ്ദാവാല ഹാജി അബ്ദുള്‍ നിലവില്‍ ലണ്ടനിലാണ് താമസിക്കുന്നത്. ഇയാളാണ് മതപരിവര്‍ത്തനത്തിന് വേണ്ടി പണം സമാഹരിച്ചതെന്നാണ് സൂചന.

നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിനായി ഏറെക്കാലമായി ആദിവാസി ഗ്രാമത്തിലേക്ക് പണം എത്തിയതായും പൊലീസ് വിശദമാക്കുന്നു. നീക്കത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് മതപരിവര്‍ത്തനത്തിലൂടെ നടന്നതെന്നും പൊലീസ് വിശദമാക്കുന്നു. മതപരിവര്‍ത്തനം തടയുന്നതിനും ക്രിമിനല്‍ ഗൂഡാലോചനയ്ക്കും സ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് കുറ്റാരോപിതര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

നിയമവിരുദ്ധ മതപരിവര്‍ത്തനം രാജ്യത്തിന് ശാപമാണെന്നും തടയാന്‍ കേന്ദ്ര നിയമം വേണമെന്നും ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ വിവാഹത്തിലൂടെയുള്ള നിര്‍ബന്ധിത മതംമാറ്റം കുറ്റകരമാക്കി ​ഗുജറാത്ത് നിയമസഭ ഭേദ​ഗതി ബിൽ പാസ്സാക്കിയിരുന്നു. വിവാഹത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലുള്ള വഞ്ചനയിലൂടെയോ നിർബന്ധിത മതംമാറ്റം നടത്തിയാൽ പരമാവധി അഞ്ച് ലക്ഷം രൂപ പിഴയും പത്ത് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് നിയമഭേദ​ഗതി വിശദമാക്കുന്നത്. 

click me!